തൃശൂർ: പെണ്‍വാണിഭകേസിലെ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്തുപറമ്പിൽ സീമ(42)യ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പെണ്‍വാണിഭ ബന്ധങ്ങളുള്ളതായി പോലീസ്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമെല്ലാം സീമയും കൂട്ടാളികളും കേരളത്തിലേക്കു പെണ്‍കുട്ടികളെ എത്തിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തൃശൂർ നഗരത്തിലെ ലോഡ്ജിൽനിന്നു പിടിയിലായവരിൽ ആറുപേർ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു. നഗരത്തിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു നേരത്തേ പെണ്‍വാണിഭം നടത്തിയിരുന്ന സീമ പിന്നീട് വൻതുക നൽകി ലോഡ്ജുകളിൽ മുറികൾ വാടകയ്ക്കെടുത്താണ് ഇടപാട് നടത്തിയിരുന്നത്. അഞ്ചും ആറും പെണ്‍കുട്ടികളെ ലോഡ്ജുകളിൽ പാർപ്പിച്ചായിരുന്നു പ്രവർത്തനം.
സാമ്പത്തിക ലാഭത്തിനായി പെണ്‍വാണിഭം നടത്തിയെന്ന കേസാണ് സീമയ്ക്കെതിരേ ചുമത്തുന്നത്. 2016 മുതൽ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുള്ള സീമ പിടിയിലായ മിക്കസമയത്തും പിഴയടച്ചു തലയൂരുകയായിരുന്നു.
നടത്തിപ്പുകാരി പിടിയിലായെങ്കിലും ഇടപാട് മുന്നോട്ടുകൊണ്ടുപോകാൻ ശക്തമായ ബന്ധങ്ങൾ ഇന്ത്യക്കകത്തും പുറത്തും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി അവിടെനിന്നു ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടെത്തി കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവരികയാണ് സംഘത്തിന്റെ രീതി. അന്യസംസ്ഥാനങ്ങളിൽനിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റിൽ ഉൾപ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. പെണ്‍വാണിഭ സംഘങ്ങളുടെ കേന്ദ്രമായി തൃശൂർ മാറുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
പെൺവാണിഭ കേസ്: മുഖ്യപ്രതിക്കു വിദേശബന്ധങ്ങൾ
11:36 PM Sep 18, 2019 | Deepika.com