പെരുന്പാവൂർ: റോഡരികിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പഞ്ചാബിൽനിന്നു പോലീസ് പിടികൂടി. പെരുന്പാവൂർ കൂവപ്പടി പവിഴം റൈസ് മില്ലിലെ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി സോനു കുമാർ വർമ്മ (24)യെ കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശ് റെവാ സ്വദേശി രാജ് ബഹോർ (32)നെയാണ് കോടനാട് പോലീസ് പിടികൂടിയത്.
ഓഗസ്റ്റ് 11ന് ഐമുറി ജംഗ്ഷനിൽ നിന്ന് പവിഴം റൈസ് മില്ലിലേക്ക് പോകുന്ന വഴിയിലെ കാനയിലാണ് സോനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കോടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിൽ നിന്നും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. തുടർന്ന് ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സംഭവത്തിനു ശേഷം സ്വദേശമായ മധ്യപ്രദേശിലേക്ക് കടന്നതായി സൂചന ലഭിച്ചു.
എന്നാൽ സ്വദേശത്തെത്തിയ പ്രതി ഭാര്യയെയും മക്കളെയും കൂട്ടി ഉത്തർപ്രദേശിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും കടക്കുകകയായിരുന്നു. അതുവഴി പഞ്ചാബിലെ അമൃത്സറിലെത്തിയ പ്രതി വീട് വാടകയ്ക്കെടുത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ പിന്തുടർന്ന് അമൃത്സറിലെത്തിയ പോലീസ് സംഘം വിദഗ്ധമായി പിടികൂടുകയായിരുന്നു.
കൊലപാതകത്തിനു ശേഷം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ പ്രതി നാട്ടിലേക്ക് കടന്നുകളഞ്ഞ സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഐപിഎസ് ഉദ്യോഗസ്ഥരുമായി എറണാകുളം റൂറൽ എസ്പി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചത് പ്രതിയെ പിടികൂടുന്നതിന് സഹായകരമായി.
കൊല്ലപ്പെട്ട സോനു മധ്യപ്രദേശിലെ ഗ്രാമത്തിൽ വച്ച് പ്രതിയുടെ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയിരുന്നുവെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് കൊല നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
ഇതരസംസ്ഥാനത്തൊഴിലാളിയുടെ കൊലപാതകം: പ്രതി പിടിയിൽ
11:36 PM Sep 18, 2019 | Deepika.com