തിരുവനന്തപുരം: കേരളത്തിലൂടെയുള്ള പ്രതിദിന ട്രെയിനുകളുടെ നിരന്തരമായ വൈകിയോട്ടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത യോഗത്തിൽ എംപിമാർ ആവശ്യപ്പെട്ടു.
ട്രെയിനുകളുടെ വൈകിയോട്ടം തടയാൻ നടപടി സ്വീകരിക്കാമെന്നു ജനറൽ മാനേജർ അറിയിച്ചു. സ്ഥിരമായി വൈകിയോടേണ്ടി വരുന്ന സാഹചര്യം പരിശോധിക്കാമെന്നും ജനറൽ മാനേജർ രാഹുൽ ജയിൻ എംപിമാരെ അറിയിച്ചു.
ഇന്നലെ ജനറൽ മാനേജർ വിളിച്ചുചേർത്ത യോഗത്തിൽ എംപിമാരുടെ പ്രധാന ആവശ്യം സ്ഥിരം ട്രെയിനുകളുടെ വൈകിയോട്ടമായിരുന്നു. ട്രെയിനുകൾ സ്ഥിരമായി വൈകിയോടുന്നതു സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ള എംപിമാർ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ആദ്യം മറുപടി പറയാൻ ജിഎം തയാറായില്ല. യോഗത്തിന്റെ അവസാനം മറുപടി പറഞ്ഞപ്പോഴാണ് ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നു അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ ദൈനംദിന യാത്രക്കാരെ വട്ടംകറക്കുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
തുടർച്ചയായി ട്രെയിനുകൾ വൈകി ഓടുന്നതിനാൽ സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കു കൃത്യസമയത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും എത്താൻ കഴിയുന്നില്ല.
തിരുവനന്തപുരം- ഗുരുവായൂർ ഇൻറർ സിറ്റി, വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, മെമു ട്രെയിനുകൾ, മറ്റ് പാസഞ്ചർ ട്രെയിനുകൾ തുടങ്ങിയ ട്രെയിനുകൾ വൈകി ഓടുന്നത് മൂലം യാത്രക്കാർ പെരുവഴിയിലാക്കുന്നത്.
കേരളത്തിലെ ട്രെയിനുകളുടെ വൈകി ഓട്ടത്തെ കുറിച്ച് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ റെയിൽവേ ഉദ്യോ ഗസ്ഥർ ജനറൽ മാനേജരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രെയിനുകളുടെ വൈകി ഓട്ടം ഇനിയും തുടർന്നാൽ റെയിൽവേ ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പ് നൽകി.
ട്രെയിനുകളുടെ വൈകിയോട്ടം തടയണമെന്ന് എംപിമാർ
11:27 PM Sep 18, 2019 | Deepika.com