തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും ഇതേവരെ ലഭിച്ചില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ പറഞ്ഞു.
പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികളുടെ കണക്കെടുക്കാൻപോലും സർക്കാരിനായിട്ടില്ല. പ്രളയകാലത്തു വ്യാപാരികൾ സഹകരിച്ചതിനു പ്രതിഫലമെന്ന വിധത്തിൽ ഒരു ശതമാനം സെസാണ് സർക്കാർ ഏർപ്പെടുത്തിയത്. വ്യാപാരികൾക്ക് കിട്ടാനുള്ളത് കിട്ടാനാണ് ഈ സമരമെന്നും നസറുദീൻ പറഞ്ഞു.
വ്യാപാരികളോട് സർക്കാർ ഇത്തരം നിഷേധസമീപനം തുടർന്നാൽ പാർലെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ പ്രതിഷേധം അടുത്ത തെരഞ്ഞെടുപ്പിലുണ്ടാകും. വ്യാപാരികൾ സമരം നടത്തുന്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം രാഷ്ട്രീയപാർട്ടികൾ മാറ്റണം. വ്യാപാരികൾക്കായി വാടകനിയമം മാറ്റണം. നഷ്ടപരിഹാരം നൽകാതെ ഏതെങ്കിലും വ്യാപാരിയെ ഒഴിപ്പിക്കാൻ വന്നാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി രാജുപ്രസാദ്, ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ കെ. അഹമ്മദ് ഷരീഫ്, എം.കെ. തോമസ്കുട്ടി, കെ.വി. അബ്ദുൾ ഹമീദ്, പി.കുഞ്ഞാവു ഹാജി, പെരിങ്ങമ്മല രാമചന്ദ്രൻ, സെക്രട്ടറിമാരായ പി,സി. ജേക്കബ്, കെ.എൻ. ദിവാകരൻ, എ.ജെ. ഷാജഹാൻ, ബാബു കോട്ടയിൽ, ദേവരാജൻ,കെ. സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ വ്യാപാരികളുടെ ധർണ
11:27 PM Sep 18, 2019 | Deepika.com