തിരുവനന്തപുരം: പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനു നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ ഉറപ്പുനൽകി. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നതിനു സർവകക്ഷി പ്രതിനിധിസംഘത്തെ അയയ്ക്കാനും യോഗത്തിൽ ധാരണയായി.
ഫ്ളാറ്റ് പൊളിക്കുന്നതു തടയാൻ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുടെ സഹായം സർക്കാർ തേടും. ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയും കോടതിയുടെ അംഗീകാരത്തോടെയുമായിരിക്കും. തീരദേശ നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണു മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത്.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളിൽ ഇളവു നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്രസർക്കാർ ഉപയോഗിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചു നീക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മുൻകൈ യെടുക്കണമെന്ന് അഭ്യർഥിച്ചു കേന്ദ്ര വനം- പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ കത്തയച്ചു. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണിൽ വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. കേസിൽ പരിസ്ഥിതി മന്ത്രാലയം കക്ഷിചേരണമെന്നാണു സംസ്ഥാന സർക്കാരിന്റെ ആവശ്യം.
സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നതു സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ല. എന്നാൽ, ഈ കേസിൽ സവിശേഷമായ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. നേരത്തേയുള്ള കോടതിവിധികളെല്ലാം ഫ്ളാറ്റുടമകൾക്ക് അനുകൂലമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവർക്കു കിടപ്പാടം നഷ്ടപ്പെടുമെന്നതാണു പ്രധാന പ്രശ്നം. അനധികൃത നിർമാണം നടത്തിയ ഫ്ളാറ്റുടമകൾ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാർ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്കു നിരക്കാത്തതാണ്.
ഈ പ്രശ്നത്തിനു പ്രാഥമിക ഉത്തരവാദികൾ കെട്ടിടനിർമാതാക്കളാണ്. നിർമാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിർമാതാക്കളിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു പരിശോധിക്കും. ഈ നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തി തുടർന്നുള്ള കച്ചവടങ്ങളിൽനിന്നു വിലക്കാൻ കഴിയുമോ എന്നു സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകക്ഷിയോഗം: മരട് ഫ്ളാറ്റ് പൊളിക്കൽ ഒഴിവാക്കാൻ നിയമവഴി തേടും
12:32 AM Sep 18, 2019 | Deepika.com