കൊച്ചി: ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കേസെടുത്തില്ലെന്ന ഹർജിയിൽ ഡിജിപിയും കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന നിർദേശം പാലിക്കാത്തതിനാൽ ഇരുവരും ഇന്ന് രാവിലെ നേരിട്ട് ഹാജരാകാൻ സെപ്റ്റംബർ അഞ്ചിന് സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരേ ഡിജിപിയും എസ്പിയും നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കിയത്.
സിംഗിൾബെഞ്ചിന്റെ പരിഗണനയിലുള്ള ഹർജി തുടരാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ മേയ് 19 ന് രാത്രിയിൽ തനിക്ക് മർദനമേറ്റതിനെത്തുടർന്ന് പരാതി നൽകിയിട്ടും ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും ഒരു മാസം കഴിഞ്ഞ് കേസെടുത്തപ്പോൾ പട്ടികജാതി - പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ വെളിയനാട് സ്വദേശി ബിനോബി (29) നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അന്വേഷണം നടത്തി സെപ്റ്റംബർ അഞ്ചിന് റിപ്പോർട്ട് നൽകാൻ ഡിജിപിക്കും കോട്ടയം എസ്പിക്കും നിർദേശം നൽകി.
എന്നാൽ റിപ്പോർട്ട് സമർപ്പിക്കാതെ സർക്കാർ ഇതിനായി സമയം തേടുകയാണ് ചെയ്തത്. ഇതു സിംഗിൾബെഞ്ച് അനുവദിച്ചില്ല. തുടർന്നാണ് ഇരുവരും നേരിട്ട് ഇന്നു രാവിലെ ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചത്.
എന്നാൽ ഇടക്കാല ഉത്തരവ് സമയബന്ധിതമായി ലഭിക്കാതെ പോയതിനാലാണ് റിപ്പോർട്ടിന് കാലതാമസം വന്നതെന്നും പിന്നീട് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിജിപിയും കോട്ടയം എസ്പിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിലാണ് ഇരുവരും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
ദളിത് യുവാവിനെ മർദിച്ച സംഭവം ; ഡിജിപിയും കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് ഹാജരാകേണ്ടതില്ല: ഹൈക്കോടതി
12:21 AM Sep 18, 2019 | Deepika.com