കോട്ടയം: പുരയിടങ്ങൾ തോട്ടങ്ങളായി റവന്യു രേഖകളിൽ തിരുത്തൽ നടത്തിയത് അന്വേഷണ വിധേയമാക്കണമെന്നും കൃത്രിമത്വം കാട്ടി കൃത്യവിലോപം നടത്തിയവർക്കെതിരേ നടപടിയെടുത്തു പുരയിടം പുനഃസ്ഥാപിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
ഉദ്യോഗസ്ഥ പിഴവിനും കൃത്യവിലോപത്തിനും ജനങ്ങളെ ശിക്ഷിക്കുന്നതു കൊടുംക്രൂരതയാണ്. കേരളത്തിലെ 1,664 വില്ലേജുകളിൽ മറ്റൊരിടത്തുമില്ലാത്ത നിയമങ്ങളും നടപടിക്രമങ്ങളും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽ എങ്ങനെ വന്നുവെന്നതിൽ ദുരൂഹതയുണ്ട്. റവന്യൂ മാനുവലിൽ പുരയിടവും നിലവും മാത്രമേ ഇനമായിട്ടുള്ളുവെന്നു വ്യക്തമാക്കിയിരിക്കുന്പോൾ തോട്ടം എങ്ങനെ കേറിവന്നു? റവന്യൂ രജിസ്റ്ററുകൾ ആര്, എന്ത് അടിസ്ഥാനത്തിൽ തിരുത്തിയെന്നും ഈ താലൂക്കുകളിലെ ക്വാറികളും പാറമടകളും എങ്ങനെ പുരയിടമായെന്നും സർക്കാർ വ്യക്തമാക്കണം.
എംഎൽഎമാർ 2018ൽ നിയമസഭയിൽ പുരയിടം-തോട്ടം വിഷയത്തിൽ നാലുതവണ സബ്മിഷൻ ഉന്നയിച്ചു. എല്ലാം പരിഹരിക്കുമെന്നു മന്ത്രി മറുപടിയും നൽകി. പക്ഷേ, ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല 2019-2020 സാന്പത്തിക വർഷം കരമടച്ചപ്പോൾ ലഭിച്ച രസീതിൽ അതുവരെയും പുരയിടമായിരുന്നവകൂടി തോട്ടമായി മാറി ജനങ്ങൾക്ക് ഇരുട്ടടിയും കിട്ടി.
2019 ഏപ്രിൽ ഒന്നിനു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, റീസർവേ അപാകത മൂലം പുരയിടങ്ങൾ തോട്ടമായി മാറിയ സാഹചര്യത്തിൽ സെറ്റിൽമെന്റ് രജിസ്റ്റർ പരിശോധിച്ച് തോട്ടമെന്നു രേഖപ്പെടുത്തിയതു പുരയിടമെന്നു തിരുത്തി നൽകിയ ശേഷം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടും നടപടികളില്ലാതെ തുടരുന്നതിൽ ദുരൂഹതയുണ്ട്.
സർക്കാർ സംവിധാനത്തിലെ ചിലർക്കു പറ്റിയ തെറ്റു സർക്കാർ രേഖകളിൽ തിരുത്തലുകൾ വരുത്തി അടിയന്തരമായി പരിഹരിക്കുകയാണു വേണ്ടതെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
റവന്യു രേഖകളിൽ തോട്ടം പുരയിടമാക്കി സർക്കാർ ഉത്തരവിടണം: ഇൻഫാം
12:21 AM Sep 18, 2019 | Deepika.com