കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, രണ്ടാം പ്രതിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി. പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഇരുവരെയും വിജിലൻസ് അറസ്റ്റുചെയ്തത്.
ആർഡിഎസ് പ്രൊജക്ട്സിന്റെ പ്രതിനിധി സുമീത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. സ്വകാര്യ കന്പനിക്ക് അന്യായമായ നേട്ടമുണ്ടാക്കി നൽകാൻ പൊതുസേവകരായ പ്രതികൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി സെപ്റ്റംബർ ഏഴിനു തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലുൾപ്പെടെയുള്ള നടപടികൾ പൂർത്തിയായെന്നും കസ്റ്റഡിയിൽ ഇനി തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം. 18 ദിവസമായി കസ്റ്റഡിയിലാണെന്നും ഹർജിയിൽ പറയുന്നു. രണ്ടു മുതൽ നാലുവരെ പ്രതികളായ എം.ടി. തങ്കച്ചൻ, കിറ്റ്കോയുടെ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, ടി.ഒ. സൂരജ് എന്നിവർ ചേർന്നു ഗൂഢാലോചന നടത്തി ഫ്ളൈ ഓവർ നിർമാണത്തിന് കരാറെടുത്ത ആർഡിഎസ് പ്രൊജക്ട്സിന് അനധികൃത നേട്ടമുണ്ടാക്കിക്കൊടുത്തെന്നാണു കേസ്.
പാലാരിവട്ടം പാലം: ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി
12:11 AM Sep 18, 2019 | Deepika.com