തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ചു പരാതിയുണ്ടായാൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഇനിമുതൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനു തന്നെയായിരിക്കും. അത്തരം പരാതികളുടെ അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടി സ്വീകരിക്കണമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഏത് അവസ്ഥയിലും സഭ്യേതരമായ പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ തങ്ങളുടെ അധികാരപരിധിയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാണം. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും വിവിധ സാഹചര്യങ്ങളിലുള്ള തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരായിരിക്കണം.
പോലീസ് കസ്റ്റഡിൽ എടുത്ത ആളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പോലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശ കമ്മീഷനുകളും പലതവണ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പൂർണമായും ഉൾക്കൊണ്ട് നടപ്പിലാക്കണം. ഏതു പ്രശ്നം കൈകാര്യം ചെയ്യുന്പോഴും അതു തുറന്ന മനസോടെയും മുൻവിധികൾ ഇല്ലാതെയും ജാതി-മത- രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായും ആയിരിക്കണം.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടു പരാതി നൽകാനും വിവരങ്ങൾ കൈമാറാനും കഴിയുന്ന രീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നയാൾക്ക് പോലീസ് സ്റ്റേഷനുകളിൽനിന്ന് മനോവേദനയുണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകരുത്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നതോടൊപ്പം കൃത്യമായ ഇടപെടലൂകളിലൂടെയും അനുകന്പയോടെയുള്ള പെരുമാറ്റത്തിലൂടെയും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയണം.
എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഓഫീസിനകത്തും പുറത്തും തങ്ങളുടെ പ്രവൃത്തികളിൽ മാന്യത പാലിക്കണമെന്നും പോലീസ് മേധാവി മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മോശം പരാമർശ പരാതിയുണ്ടായാൽ നിരപരാധിത്വം പോലീസുകാർ തന്നെ തെളിയിക്കണം
12:11 AM Sep 18, 2019 | Deepika.com