തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോംവൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി എന്തുകൊണ്ട് രാഷ്ട്രീയം പറഞ്ഞ് വോട്ടു ചോദിക്കുന്നില്ലെന്നു വ്യക്തമാക്കണം. പാലായിൽ ഒരിടത്തും ഇടതു മുന്നണിയുടെ ഘടകകക്ഷികളുടെ കൊടികൾ കാണാനില്ല. നേതാക്കളുടെ പ്രസംഗവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് മുന്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരേ ശക്തമായ നിലപാടാണ് കേരള ജനത സ്വീകരിച്ചത്. 19 ലോക്സഭാ സീറ്റിൽ യുഡിഎഫിനെ വിജയിപ്പിച്ചാണ് കേരള ജനത സർക്കാരിന് അന്നു താക്കീത് നല്കിയത്. അന്നുണ്ടായിരുന്നതിനേക്കാൾ ദുരിതപൂർണമായ അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. അന്നു ജനം ഇടതുസർക്കാരിനു താക്കീത് നല്കിയതാണ്. എന്നാൽ, ആ താക്കീതിൽ നിന്ന് ഒന്നും ഇടതുമുന്നണി പഠിക്കാൻ തയാറായില്ല.
സാമ്പത്തിക ഞെരുക്കത്തിൽ സംസ്ഥാനം നില്ക്കുന്പോൾ നിരവധി കാബിനറ്റ് പോസ്റ്റുകളാണ് സർക്കാർ സൃഷ്ടിക്കുന്നത്. പരീക്ഷാ കുംഭകോണം നടത്തി പിഎസ്സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തി. ഓണക്കിറ്റു പോലും കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്ത സർക്കാരായി ഇടതു സർക്കാർ മാറി.
സർക്കാർ നിലപാടു മൂലം ശബരിമല വീണ്ടും യുദ്ധക്കളമാക്കുമോ എന്ന ആശങ്കയിലാണ് വിശ്വാസി സമൂഹം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി ഇപ്പോഴും പഴയ നിലപാടിൽ തന്നെയാണ്. മണ്ഡലകാലം ആകാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇക്കാര്യത്തിൽ പോലും കൃത്യമായ തീരുമാനം സർക്കാരിന് കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണു നിലനില്ക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
പാലായിൽ യുഡിഎഫ് വൻവിജയം നേടും: രമേശ് ചെന്നിത്തല
11:41 PM Sep 17, 2019 | Deepika.com