തൃശൂർ: ചേക്കുട്ടിയും ഒൗതക്കുട്ടിയും ഡികെയും - നായകനായും വില്ലനായും തിളങ്ങിയിട്ടുള്ള സത്താർ എന്ന അഭിനേതാവിനെ ഓർത്തുവയ്ക്കാൻ ഈ തകർപ്പൻ കഥാപാത്രങ്ങൾ ധാരാളം.
ജോമോൻ സംവിധാനം ചെയ്ത യാദവത്തിലെ ചേക്കുട്ടി നായകനൊപ്പം കട്ടയ്ക്കു കരുത്തു തെളിയിച്ച കഥാപാത്രമായിരുന്നു. നരേന്ദ്രപ്രസാദ് അവതരിപ്പിച്ച സേനന്റെ കൂട്ടാളിയായി ഒപ്പം നിന്ന് അവസാനം സേനനെ ഒറ്റിക്കൊടുത്തശേഷം അതിന്റെ കുറ്റബോധത്താൽ നെഞ്ചു നീറുന്ന ചേക്കുട്ടിയെ സത്താർ ഏറ്റവും ശ്രദ്ധേയമായി അവതരിപ്പിച്ചു.
ജോഷി സംവിധാനം ചെയ്ത ലേലത്തിൽ കുന്നേൽ ഒൗതക്കുട്ടിയെന്ന ശക്തമായ വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച സത്താർ മലയാളത്തിന്റെ എണ്ണംപറഞ്ഞ വില്ലൻ വേഷങ്ങളിലൊന്നാക്കി കുന്നേൽ ഒൗതക്കുട്ടിയെ മാറ്റി. വില്ലന്മാരുടെ നീണ്ടനിര തന്നെ ലേലത്തിൽ ഉണ്ടെങ്കിലും ആനക്കാട്ടിൽ ഈപ്പച്ചനോടും ആനക്കാട്ടിൽ ചാക്കോച്ചിയോടും കൊമ്പുകോർക്കുന്നതിൽ കുന്നേൽ ഒൗതക്കുട്ടി എന്ന സത്താർ കഥാപാത്രത്തിനു പേടിയോ മടിയോ ഉണ്ടായിരുന്നില്ല. വില്ലൻവേഷങ്ങളിൽ മലയാള സിനിമ, തന്നെ ഇനിയും പ്രയോജനപ്പെടുത്താനുണ്ട് എന്ന വ്യക്തമായ സന്ദേശമാണ് കുന്നേൽ ഒൗതക്കുട്ടിയിലൂടെ സത്താർ കാണിച്ചുതന്നത്.
ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ വില്ലനെന്നു തോന്നിച്ച്, എന്നാൽ നായികയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി കൈയടി നേടിയാണ് സത്താറിന്റെ ഡികെ എന്ന കഥാപാത്രം ജീവിച്ചത്. ഉപകാരസ്മരണയായാണ് എല്ലാ സഹായങ്ങളും ഡികെ നായികയായ റീമ കല്ലിങ്കലിന്റെ ടെസയ്ക്ക് ചെയ്തുകൊടുക്കുന്നതെങ്കിലും പ്രേക്ഷകർക്കു ഡികെയെ ബോധിച്ചു. തിയറ്ററിൽ പലപ്പോഴും ഡികെ കൈയടി നേടുകയും ചെയ്തു. സത്താറിന്റെ പ്രായത്തിനും രൂപത്തിനും പാകമായ കഥാപാത്രമായിരുന്നു ഡികെ.
വില്ലൻ വേഷങ്ങൾ മാത്രമല്ല ഇത്തരം റോളുകളും ഈ നടന്റെ കൈകളിൽ ഭദ്രമായിരിക്കുമല്ലോ എന്നു പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും തോന്നിപ്പിച്ച കഥാപാത്രമായിരുന്നു ഡികെ. നിരവധി സിനിമകളിൽ വില്ലനായും അല്ലാതെയും സത്താർ പല കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചേക്കുട്ടിയും ഒൗതക്കുട്ടിയും ഡികെയും അവയ്ക്കെല്ലാം മുകളിലാണ്.
ചേക്കുട്ടി, ഒൗതക്കുട്ടി, ഡികെ: സത്താറിന്റെ താരപ്രഭയിൽ തിളങ്ങിയ മുഖങ്ങൾ
11:40 PM Sep 17, 2019 | Deepika.com