കോട്ടയം: പാലാരിവട്ടം മേൽപ്പാലത്തിന്റെ തുടർപണികളുടെ നടത്തിപ്പു ടെൻഡറില്ലാതെ നൽകിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നു ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. സർക്കാരിന്റെ നിർമാണ വകുപ്പുകളെ ഒഴിവാക്കി അക്രഡിറ്റഡ് ഏജൻസികളെയും സ്വകാര്യ കണ്‍സൾട്ടൻസികളെയും ഉപയോഗിച്ചു പൊതുനിർമിതികൾ നടത്തുന്ന നയം അവസാനിപ്പിക്കണം.
പാാലാരിവട്ടം മേൽപ്പാലം സംബന്ധിച്ചു യാഥാർഥ്യങ്ങൾ വളച്ചൊടിക്കുകയാണ്. മേൽപ്പാലത്തിന് 26 കോടി രൂപ മാത്രമാണു ചെലവായത്, റോഡ് ഉൾപ്പെടെയുള്ള ബിൽ തുകയാണു 39 കോടി രൂപ. അടിത്തറയും തൂണുകളും അതിസൂക്ഷ്മതയോടെയാണു നിർമിച്ചതെന്നും ഈ തൂണുകൾക്കു മുകളിൽ 100 വർഷം നിലനിൽക്കുന്ന മേൽപ്പാലം നിർമിക്കാമെന്നും ഇ. ശ്രീധരൻ സമ്മതിച്ചിട്ടുള്ളതാണ്. മുകൾത്തട്ടിന്റെ രൂപകല്പനയിലും നിർമാണത്തിലുമാണ് അപാകത ആരോപിക്കപ്പെടുന്നത്.
വീഴ്ച കണ്ടുപിടിച്ചതും അധികാരികൾക്കു റിപ്പോർട്ട് ചെയ്തതും കരാറുകാരനാണ്. ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നിർദേശങ്ങളും സ്വന്തം ചെലവിൽ പൂർത്തിയാക്കാൻ കരാറുകാരൻ നിർദേശിക്കുകയും ചെയ്തു. ഇ. ശ്രീധരൻ മുൻവിധിയോടെയാണു പ്രശ്നത്തെ സമീപിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഒക്ടോബർ രണ്ടിനു അസോസിയേഷൻ കോട്ടയത്തു സമര പ്രഖ്യാപന കണ്വൻഷൻ നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തിൽ, ട്രഷറർ മനോജ് പാലത്ര, താലൂക്ക് പ്രസിഡന്റ് ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.
പാലത്തിനു ടെൻഡർ ഇല്ലാതെ കരാർ നല്കിയാൽ കോടതിയെ സമീപിക്കും: കരാറുകാർ
11:40 PM Sep 17, 2019 | Deepika.com