കൊച്ചി: സംസ്ഥാനത്ത് സൈബർ കേസുകൾ പെരുകുന്ന സാഹചര്യത്തിൽ പോലീസിന്റെ സൈബർ വിഭാഗത്തെ സഹായിക്കുന്നതിനായി ബിടെക് ബിരുദധാരികളുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി സൈബർ സുരക്ഷാ വിഭാഗം. മാറി വരുന്ന സാങ്കേതികവിദ്യയിൽ നിലവിൽ സർവീസിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും കേസുകളിൽ സഹായിക്കുന്നതിനും ഇത്തരക്കാരുടെ സേവനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സൈബർ വിഭാഗം സർക്കാരിന് പ്രോപ്പോസൽ സമർപ്പിച്ചുകഴിഞ്ഞു. ഇത് അംഗീകരിച്ചാൽ യോഗ്യരായവരെ തെരഞ്ഞെടുത്ത് സ്റ്റൈപ്പന്റ് നൽകി കൂടുതൽ ആളുകളുടെ സേവനം ഈ മേഖലയിൽ പ്രയോജനപ്പെടുത്തുമെന്ന് എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
നിലവിൽ എട്ട് പേരടങ്ങുന്ന ടീമിനെ ഇസ്രയേലിൽ അയച്ചാണ് പുതിയ ടെക്നോളജിയിൽ ക്ലാസ് നൽകിയിട്ടുള്ളത്. ഓരോ വർഷവും ഈ മേഖലയിൽ വരുന്ന മാറ്റങ്ങൾ കേസുകളെ ബാധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കുന്നതിനണ് ബിടെക് ബിരുദധാരികളുടെ സേവനം സൈബർ സുരക്ഷാ വിഭാഗത്തിന് ആവശ്യമായി വന്നിട്ടുള്ളത്.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടിയെടുക്കുന്ന കേസുകളാണ് ഇവയിൽ ഒട്ടുമിക്കവയും. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതികളിലേക്ക് എത്താൻ സൈബർ വിഭാഗത്തിനാകുന്നില്ല. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശൃംഖലകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന കാരണത്താലാണിത്. ഇത്തരം കേസുകളിൽ പലപ്പോഴും സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെ സഹായവും ലഭിക്കാറില്ല. ഇത് കുറ്റവാളികളെ കണ്ടെത്തുന്നതിന് തടസം സൃഷ്ടിക്കുന്നു. നിലവിൽ പേലീസ് സ്റ്റേഷനുകളിലെത്തുന്ന സൈബർ കേസുകൾ സൈബർ സെല്ലിന് കൈമാറുകയാണ് പതിവ്. ഇതിൽ പലപ്പോഴും കാലതാമസം നേരിടുന്നതിനാൽ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പോലീസുകാർക്ക് പുത്തൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടർ പരിജ്ഞാനം നൽകും.
അടുത്ത മാർച്ചോടെ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ഇവരുടെ സേവനം ലഭ്യമാകും. നിലവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളിൽ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപത്തിന്റെ പേരിലുള്ളവയാണ്. കൂടാതെ സൈബർ അധോലോകം എന്നറിയപ്പെടുന്ന ഡാർക്ക് നെറ്റ് മുഖേനയുള്ള കുറ്റകൃത്യങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളാണിവ. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽനിന്നു ഡൗണ്ലോഡ് ചെയ്യുന്നതിനൊപ്പം അപ്ലോഡ് ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും സംസ്ഥാനത്ത് കേസുകൾ വർധിച്ചിരിക്കുകയാണ്.
ജെറി എം. തോമസ്
സൈബർ കേസുകളിൽ പോലീസിനെ സഹായിക്കാൻ ഇനി ബിടെക്കുകാരും
11:39 PM Sep 17, 2019 | Deepika.com