കോഴിക്കോട്: രാജ്യത്ത് എൻജിനിയർമാരുടെ വൈദഗ്ധ്യം പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും നിയമാനുസൃതമായ സംവിധാനം നടപ്പിലാക്കാൻ വൈകരുതെന്ന് മെട്രോമാൻ പദ്മവിഭൂഷൺ ഡോ. ഇ. ശ്രീധരൻ. യുഎൽ സൈബർ പാർക്കിൽ സംഘടിപ്പിച്ച എൻജിനിയേഴ്സ് ഡേ ആഘോഷവും സംസ്ഥാന തല ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണായക പങ്കു വഹിക്കേണ്ടവരാണ് എൻജിനിയർമാർ. വർഷം തോറും എത്രയോ എൻജിനിയർമാർ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. ദേശീയ സർവേ പ്രകാരം, പുറത്തിറങ്ങുന്ന എൻജിനിയർമാരിൽ 20 ശതമാനം മാത്രമേ ജോലിക്കെടുക്കാൻ പ്രാപ്തരായവർ ഉള്ളൂ. ബാക്കിയുള്ളവരിൽ 30 ശതമാനം പേരെ പരിശീലനം നൽകിയാൽ ജോലിക്കെടുക്കാം. അവശേഷിച്ച 50 ശതമാനം പേർ ഒട്ടുംതന്നെ ജോലിക്ക് നിയമിക്കാൻ പറ്റാത്തവരാണ്.
ഒരു വർഷം രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നത് ഒന്നര ലക്ഷം പേരാണ്. അതും മോശപ്പെട്ട എൻജിനിയറിംഗ് കാരണം. ഇത് പാലാരിവട്ടം പാലത്തിന്റെ മാത്രം കാര്യമല്ല. ഇന്ത്യയിലുടനീളം മോശം നിർമാണ പ്രവൃത്തികൾ മൂലം ആയിരങ്ങളാണ് കൊല്ലപ്പെടുന്നത്. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ എൻജിനിയറുടേയും നിലവാരം പരിശോധിച്ച് സാക്ഷ്യപ്പെടുത്താൻ സംവിധാനം നിലവിൽ വരണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിന് ഡോ. ശ്രീധരൻ അയച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എം.എസ്. അനന്ത് ചെയർമാനായ സമിതി പഠനം നടത്തുന്നത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയും (ഐഇഐ) ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎൽസിസിഎസ്) ചേർന്ന് നടത്തിയ ആഘോഷത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും എൻജിനിയറുമായ ഡോ. എ. അച്യുതനെ ആദരിച്ചു. ഇരുനൂറിലധികം എൻജിനിയർമാർ ചടങ്ങിൽ പങ്കെടുത്തു.
ഐഇഐ കോഴിക്കോട് സെന്റർ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി, യുഎൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.പി. സേതുമാധവൻ, ഐഇഐ കോഴിക്കോട് സെന്റർ സെക്രട്ടറി സി ജയറാം, യുഎൽസിസിഎസ് സിജിഎം (പ്രോജക്ട്) രോഹൻ പ്രഭാകർ എന്നിവർ പ്രസംഗിച്ചു.
എൻജിനിയർമാരുടെ വൈദഗ്ധ്യം വിലയിരുത്താൻ സംവിധാനം അത്യാവശ്യം: ഇ. ശ്രീധരൻ
11:39 PM Sep 17, 2019 | Deepika.com