തിരുവനന്തപുരം: നിർമാണത്തിലെ അപാകത മൂലം ബലക്ഷയമുണ്ടായ പാലാരിവട്ടം പാലം പുതുക്കിപ്പണിയും. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ് ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തമാസം നിർമാണം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ഒരു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കും. പാലത്തിനു ബലക്ഷയമുണ്ടായ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു പഠിക്കാൻ ചെന്നൈ ഐഐടിയിലെ വിദഗ്ധരെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
തകർച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെക്കുറിച്ച് ഐഐടിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത പ്രശ്നമുണ്ട്. അടിസ്ഥാനപരമായി പാലത്തിനു ബലക്ഷയമുള്ളതിനാൽ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്നാണു ശ്രീധരൻ പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പാലം പുതുക്കിപ്പണിയുക മാത്രമാണു മാർഗമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതു കണക്കിലെടുത്താണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. പുനർനിർമാണം സാങ്കേതികമികവുള്ള ഏജൻസിയെ ഏൽപ്പിക്കും. മേൽനോട്ടത്തിനും വിദഗ്ധ ഏജൻസിയുണ്ടാവും. ഇതിന്റെയെല്ലാം പൊതുവായ മേൽനോട്ടം ഇ. ശ്രീധരൻ തന്നെ നിർവഹിക്കും. പാലത്തിന്റെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവയെല്ലാം ശ്രീധരൻ തയാറാക്കും.
സമയബന്ധിതമായി പാലം പുതുക്കിപ്പണിയാനാണു തീരുമാനം. സാങ്കേതികമായും സാമ്പത്തികമായും പുനർനിർമാണമാണു കൂടുതൽ ഉചിതവും പ്രായോഗികവുമെന്നാണു ചർച്ചയിൽ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ശ്രീധരനുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
പാലാരിവട്ടം പാലം പുതുക്കിപ്പണിയും
12:53 AM Sep 17, 2019 | Deepika.com