തിരുവനന്തപുരം: സംസ്ഥാനത്തു പിഎസ്സി നടത്തുന്ന കെഎഎസ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും മലയാളത്തിൽക്കൂടി ചോദ്യപേപ്പർ നൽകണമെന്ന നിർദേശം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചതായും ഇക്കാര്യം പിഎസ്സി തത്വത്തിൽ അംഗീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കവികൾ ഉൾപ്പെടെയുള്ളവർ പിഎസ്സി ഓഫീസിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തിയ പശ്ചാത്തലത്തിൽ ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
ചോദ്യപേപ്പർ മലയാളത്തിൽ ലഭിക്കുന്നില്ല എന്ന താണു പ്രശ്നം. അടിസ്ഥാന യോഗ്യത പ്ലസ്ടുവരെയുള്ള പരീക്ഷകൾക്കു മലയാളത്തിൽ തന്നെയാണു ചോദ്യപേപ്പർ. ഇതു പിഎസ്സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ 90 ശതമാനം വരും. ബാക്കി പരീക്ഷകൾകൂടി അത്തരത്തിലാക്കണമെന്ന നിർദേശമാണ് ഉയർ ന്നത്. ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുചേർക്കും.
മലയാളം ചോദ്യപേപ്പർ നടപ്പിലാക്കുന്പോൾ മെഡിക്കൽ, എൻജിനിയറിംഗ്, കംപ്യൂട്ടർ അധിഷ്ഠിതമായ സാങ്കേതികപദങ്ങളിലൂന്നിയ വിഷയങ്ങൾ എന്നിവയുടെ പരീക്ഷകളുടെ പ്രശ്നം ഉയർന്നുവരും. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിന് ഉന്നതല സമിതിയെ നിയോഗിക്കും. മലയാളത്തിൽ സാങ്കേതികപദങ്ങൾ ലഭ്യമല്ല എന്നതാണു പ്രശ്നം. ഇതു പരിഹരിക്കുന്നതിനു മലയാളത്തിൽ സാങ്കേതികവിജ്ഞാന ഭാഷാ നിഘണ്ടു തയാറാക്കും.
ബിരുദം വരെ യോഗ്യതയുള്ള തസ്തികകളിലേക്ക് ചോദ്യപേപ്പർ ഇംഗ്ലീഷിൽ നൽകി മലയാളത്തിലും എഴുതാനുള്ള സംവിധാനമാണു നിലവിലുള്ളത്. ഇതുപോലെ പരീക്ഷകൾ മലയാളത്തിൽ എഴുതുന്നതിനുള്ള സംവിധാനം ഇപ്പോൾ പിഎസ്സിയിൽ നിലവിലുണ്ട്. കന്നടയിലും തമിഴിലുംകൂടി ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള നടപടിയും ഭാവിയിൽ കൊണ്ടുവരണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിഎസ്സിക്ക് ചോദ്യപേപ്പർ ഇനി മലയാളത്തിലും
12:53 AM Sep 17, 2019 | Deepika.com