കോട്ടയം: പുരയിടം തോട്ടമായി രേഖപ്പെടുത്തിയത് ഒരു ജീവൻ നഷ്ടപ്പെടുത്തിയ കഥയാണ് മീനച്ചിൽ താലൂക്കിലെ ഒരു കുടുംബത്തിനു പറയാനുള്ളത്. മീനച്ചിൽ താലൂക്കിലെ തിടനാട്ടിലാണ് ഒരു കുടുംബത്തിന് ഗൃഹനാഥനെ നഷ്ടമായത്. തന്റെ കാൻസർ രോഗിയായിരുന്ന ഭാര്യാ പിതാവിന്റെ ചികിത്സാർഥം പലരിൽനിന്നും ഇദ്ദേഹം പണം കടം വാങ്ങിയിരുന്നു. രണ്ടു പെണ്മക്കൾ മാത്രമുള്ള ഇദ്ദേഹം ഭാര്യാപിതാവിൽനിന്നു ഭാഗഉടന്പടിയിലൂടെ ലഭിക്കുന്ന ഭൂമി വിറ്റു കടം വീട്ടാമെന്നാണു കരുതിയിരുന്നത്. ഭാര്യാപിതാവ് ഭാഗപത്രത്തിനു തയാറുമായിരുന്നു. എന്നാൽ, അഞ്ചു സെന്റ് മാത്രമുള്ള ആ ഭൂമി രേഖകളിൽ തോട്ടമാണെന്ന് ആധാരം എഴുതാൻ എത്തിയപ്പോഴാണ് ആ കുടുംബം തിരിച്ചറിയുന്നത്.
കൊണ്ടൂർ വില്ലേജിൽ 2018 ജൂലൈ 14ന് നടന്ന റീസർവേ അപാകത പരിഹരിക്കാൻ അദാലത്തിൽ അവർ അപേക്ഷ വയ്ക്കുകയും നിരവധി തവണ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കപ്പെടാൻ വൈകുന്നതിനിടെ കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാത്ത നൈരാശ്യത്തിൽ ആ ഗൃഹനാഥൻ കഴിഞ്ഞ വർഷം നവംബർ 14ന് ജീവനൊടുക്കി.
ഈ വിവരങ്ങൾ കാണിച്ചു റവന്യുമന്ത്രിക്കു നൽകിയ നിവേദനപ്രകാരം തോട്ടമെന്നു രേഖപ്പെടുത്തിയ ഈ വസ്തു വില്ലേജ് തണ്ടപേരിൽ പുരയിടം എന്നു തിരുത്തിക്കൊടുത്തു പക്ഷേ, പുതിയ കരമടച്ച രസീസിൽ തോട്ടമെന്നു തന്നെ രേഖപ്പെടുത്തി. ബിടിആറിൽ തോട്ടമെന്നു രേഖപ്പെടുത്തിയിരുന്നതു പുരയിടമാക്കി തിരുത്തൽ വരുത്താതിരുന്നതാണ് ഇതിനു കാരണം.
കൊണ്ടൂർ വില്ലേജിൽ താമസിക്കുന്ന ഒരു കർഷകനു തന്റെ മകൾക്കു സ്കോളർഷിപ്പോടു കൂടി കാനഡയിൽ ഉന്നത പഠനത്തിനു അവസരം ലഭിച്ചതിൻ പ്രകാരം അദ്ദേഹം വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. തോട്ടമായി മാറിയ അദ്ദേഹത്തിന്റെ പുരയിടത്തിനു വായ്പ നൽകാൻ ബാങ്ക് തയാറായില്ല. വളരെ ബുദ്ധിമുട്ടി നേടിയ വിദേശ പഠന സാധ്യത മങ്ങിയ ഈ പെണ്കുട്ടിയും കുടുംബവും നിരാശയിലാണ്. ഇതേ പോലെ വിദേശപഠനം മുടങ്ങിയ നിരവധി കുട്ടികൾ ഈ രണ്ടു താലൂക്കിലുണ്ട്.
തണ്ടപ്പേരിൽ തിരുത്താൻ കൈക്കൂലി
റീസർവേ അപാകത മൂലം തോട്ടങ്ങളായി മാറിയ പുരയിടങ്ങൾ വില്ലേജ് തണ്ടപ്പേരിൽ തിരുത്തൽ വരുത്തി പുരയിടങ്ങളായി നിലനിർത്താൻ വില്ലേജ് താലൂക്ക് ഓഫീസുകളിൽ കയറിയിറങ്ങുന്ന ഭൂ ഉടമകളിൽനിന്ന് ഉദ്യോഗസ്ഥർ വൻ തുക കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിനായി ഏജന്റുമാരായി പ്രവർത്തിക്കുന്ന വ്യക്തികൾ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ സജീവമാണ്.
2,000 രൂപ മുതൽ 30,000 രൂപ വരെ ഭൂമിയുടെ വിസ്തീർണമനുസരിച്ച് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ട്. തകർന്നു നിൽക്കുന്ന ഭൂഉടമകൾ കെട്ടുതാലി വരെ പണയപ്പെടുത്തി കൈക്കൂലി നൽകി തണ്ടപ്പേരിൽ മാത്രം തിരുത്തൽ വരുത്തി തൃപ്തരാകുകയാണ്. എന്നാൽ, ഇതു ശാശ്വത പരിഹാരമല്ലെന്ന് ഉടമകൾ മനസിലാക്കുന്നുമില്ല.
ഉദ്യോഗസ്ഥരുടെ തെറ്റിനു നാട്ടുകാർക്കു ശിക്ഷ!
കോട്ടയം: ഭൂമിയുടെ അടിസ്ഥാന രേഖയായ ബിടിആറിൽ പുരയിടമായി കിടന്നിരുന്ന ഭൂമി എണ്പതുകളിലെ റീ സർവേയിൽ റവന്യൂ ഉദ്യോഗസ്ഥർ തെറ്റായി തോട്ടമെന്നു രേഖപ്പെടുത്തി. വസ്തുകരം അടയ്ക്കൽ സംവിധാനം കംപ്യൂട്ടർവത്കരിക്കപ്പെട്ടപ്പോഴാണ് 40 വർഷം മുന്പ് റവന്യൂ ഉദ്യോഗസ്ഥർക്കു വന്ന കൈപ്പിഴവ് പുറത്തായത്.
ഉദ്യോഗസ്ഥർക്കു വന്ന തെറ്റിന് അവർ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ജനങ്ങൾ രേഖ ശരിയാക്കാൻ ഓഫീസുകൾ കയറി ശിക്ഷ ഏറ്റുവാങ്ങുകയാണെന്നു കിസാൻ മിത്ര ചെയർമാൻ ഡിജോ കാപ്പൻ അഭിപ്രായപ്പെട്ടു.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽപ്പെട്ട 40000-ത്തോളം കുടുംബങ്ങളും മറ്റ് ജില്ലകളിൽ ഭാഗികമായും ഇത്തരം പ്രതിസന്ധികളിൽ പെട്ടവർ ഉണ്ട്. ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധക്ഷണിക്കുന്നതിനായി "പുരയിടം തോട്ടം' വിഷയത്തിൽ ഇൻഫാം കർഷകവേദി സംഘടനകളുടെ നേതൃത്വത്തിൽ നാളെ രണ്ടിനു പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒത്തുചേരലിൽ കിസാൻമിത്രയുടെ പിന്തുണ ഉണ്ടാകുമെന്നും ഡിജോ കാപ്പൻ അറിയിച്ചു.
പുരയിടം-തോട്ടം: ഒരു ജീവനെടുത്ത വീഴ്ച
12:53 AM Sep 17, 2019 | Deepika.com