തൊടുപുഴ: ഫാ.ബിനോയി വടക്കുംപറന്പിലിനു ജാമ്യം ലഭിച്ച വിവരം ജാർഖണ്ഡിലെ കോടതിവളപ്പിൽനിന്നു ഡീൻ കുര്യാക്കോസ് എംപി വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ അച്ചന്റെ മാതാപിതാക്കളായ യോഹന്നാന്റെയും മേരിയുടെയും കണ്ണുകൾ നിറഞ്ഞു. പിന്നീട് ഇരുകരങ്ങളും ഉയർത്തി ദൈവത്തിനു നന്ദി പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി അച്ചനെയും സുവിശേഷ പ്രവർത്തകൻ മുന്നയെയും കഴിഞ്ഞ ആറിനാണ് ജാർഖണ്ഡിലെ ഗോഡ ജയിലിൽ അടച്ചത്. അന്നുമുതൽ മകനെ ഓർത്ത് മനസു നീറിക്കഴിയുകയായിരുന്നു ഈ കുടുംബം. രോഗിയായ വൈദികനു ചികിത്സ പോലും നിഷേധിക്കപ്പെട്ടതോടെ കുടുംബാംഗങ്ങളും ആശങ്കയിലായിരുന്നു. ഇന്നലെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് അറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ അവിടുത്തെ സർക്കാരും തയാറായിരുന്നില്ല.
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയപ്പോൾ കേസ് ഡയറി ഹാജരാക്കാതിരുന്നതും ഗൂഢാലോചനയിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു. ഇന്നലെ ജാമ്യം ലഭിച്ച ഉടൻതന്നെ ഫാ. ബിനോയി ആശുപത്രിയിൽനിന്നു മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. പിന്തുണച്ചവർക്കും തന്റെ മോചനത്തിനായി പ്രാർഥിച്ചവർക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. അച്ചൻ ജയിലിൽ അടയ്ക്കപ്പെട്ടതുമുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് ആശ്വാസ വാക്കുകളുമായും പ്രാർഥനാസഹായം വാഗ്ദാനം ചെയ്തും വെട്ടിറ്റത്തെ വീട്ടിൽ എത്തിയത്.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിവരം അറിഞ്ഞ ഉടൻ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും പ്രാർഥിക്കുകയും അച്ചന്റെ മോചനത്തിനായി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പുറമേ ഡീൻ കുര്യാക്കോസ് എംപി,എംഎൽഎ മാരായ പി.ജെ. ജോസഫ്, കെ.സി.ജോസഫ് തുടങ്ങിയവരും എല്ലാ സഹായവും വാഗ്ദാനം ചെയ്തു വീട്ടിൽ എത്തിയിരുന്നു. ഇതിനു പുറമേ ഇടവകപള്ളിയായ വെട്ടിമറ്റം വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടത്തിയിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
നന്ദി പറഞ്ഞ്, സന്തോഷാശ്രുക്കൾ പൊഴിച്ച് ഫാ.ബിനോയിയുടെ മാതാപിതാക്കൾ
12:40 AM Sep 17, 2019 | Deepika.com