കൊച്ചി: പ്രളയത്തിലും ഉരുൾപൊട്ടൽ മൂലവും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണു കൊച്ചിയിലെത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ പ്രതിനിധീകരിച്ചു സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോ. വി. വേണു കേന്ദ്ര മാനദണ്ഡപ്രകാരം തയാറാക്കിയ 2101.9 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്രസംഘത്തിന് സമർപ്പിച്ചു. ശരിയായ നാശനഷ്ടം ഇതിനും പതിൻമടങ്ങ് വരുമെങ്കിലും കേന്ദ്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മെമ്മോറാണ്ടം തയാറാക്കി നൽകാൻ സാധിക്കൂ.
അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നത് എന്ന് ദുരന്ത നിവാരണ അഥോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു. ആയതിനാൽ സാധാരണയിൽനിന്ന് വ്യത്യസ്തമായി കേരളത്തിന്റെ ഈ വർഷത്തെ മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു.
2018 ലെ പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് കരകയറി വന്നുകൊണ്ടിരുന്ന കേരള സമൂഹത്തിന് 2019 ലെ പ്രളയം വലിയ തിരിച്ചടിയാണ് നൽകിയത്. കവളപ്പാറയിലെയും പുതുമലയിലെയും രണ്ട് വലിയ ഉരുൾപൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 വിലപ്പെട്ട ജീവനുകളാണ്. 31,000 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നഷ്ടപ്പെട്ടത്.
കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ 41 കോടി രൂപയുടെ നാശ ഷ്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഖലയിൽ 116 കോടിയുടെ നഷ്ടവും വൈദ്യുതി മേഖലയിൽ 103 കോടി രൂപയുടെ നഷ്ടവും പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205 കോടി രൂപയുടെ നഷ്ടവും തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമിതികൾക്ക് 170 കോടി രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്.
അടിയന്തര സഹായമായി 316 കോടി രൂപയും ക്യാന്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും കേന്ദ്ര മാനദണ്ഡ പ്രകാരം നാശ നഷ്ടമായി കണക്കാക്കി നൽകിയിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂ ദുരന്ത നിവാരണ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിച്ചശേഷം മടങ്ങും.
മഴക്കെടുതി: കേന്ദ്രസംഘം കൊച്ചിയിൽ
12:40 AM Sep 17, 2019 | Deepika.com