നെടുങ്കണ്ടം: ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി വ്യാജപട്ടയം നിർമിച്ച കേസിൽ മന്ത്രി എം.എം. മണിയുടെ സഹോദരനുൾപ്പെടെ 24 പേരെ പ്രതിചേർത്തു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 12 വർഷത്തിനു ശേഷമാണ് കുറ്റപത്രം നൽകുന്നത്.
2007-ൽ അന്നത്തെ ദേവികുളം തഹസിൽദാരായിരുന്ന പി.വി. രാംദാസ് നൽകിയ പരാതിയിൽ 12 വർഷത്തെ അന്വേഷണത്തിനു ശേഷമാണ് നെടുങ്കണ്ടം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചിന്നക്കനാൽ വില്ലേജിലെ വേണാട്ടുതാവളത്തു നൂറ് ഹെക്ടറിലധികം സർക്കാർ ഭൂമി എം.എം. ലംബോദരനും ബന്ധുക്കളും അടക്കമുള്ളവർ വ്യാജരേഖകൾ ചമച്ചു കൈവശപ്പെടുത്തി എന്നാണ് കേസ്. 2004 - 2005 കാലഘട്ടത്തിലായിരുന്നു സംഭവം.
ശാന്തൻപാറ പോലീസ് അന്വേഷിച്ചിരുന്ന കേസ് വി.എസ്. അച്യുതാനന്ദന്റെ മൂന്നാർ ദൗത്യകാലത്തു വിവാദമായിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുകയായിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെ പലതവണ മാറ്റിയതോടെ കുറ്റപത്രം സമർപ്പിക്കുന്നതു വർഷങ്ങൾ നീണ്ടുപോയി. 13 ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് ലംബോദരൻ അടക്കം 24 പേരെ പ്രതിചേർത്തു ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
ലംബോദരന്റെ ബന്ധു പി.എ. രാജേന്ദ്രൻ ഒന്നാംപ്രതിയും ലംബോദ രൻ രണ്ടാം പ്രതിയുമാണ്. പ്രതികളിൽ 12 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ളവർ ഭൂമി കൈവശപ്പെടുത്തിയവരും വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചവരുമാണ്. പ്രതികളായ അഞ്ചു റവന്യു ജീവനക്കാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചാണു ഭൂമി കൈവശപ്പെടുത്തിയതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കൈയേറിയ സർക്കാർ ഭൂമിയിൽ ലംബോദരന്റെ ബന്ധു പി.എ. രാജേന്ദ്രൻ എൽഎ 202/72 എന്ന നന്പരിൽ സർവേ നന്പർ 151/1 ൽ 3.98 സെന്റ് സ്ഥലത്തിനാണ് വ്യാജപട്ടയം ഉണ്ടാക്കിയത്.
ചിന്നക്കനാൽ വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് ആയിരുന്ന സ്റ്റുവർട്ട് ജെ. ജേക്കബിന്റെ സഹായത്തോടെ 2002-ൽ ചിന്നക്കനാൽ വില്ലേജിലെ തണ്ടപ്പേർ രജിസ്റ്റർ അഞ്ചിലെ 474 നന്പർ തണ്ടപ്പേർ കീറിമാറ്റി പകരം അതേനന്പരിൽ രാജേന്ദ്രന്റെ പേരിലുള്ള പുതിയ പേജ് ഒട്ടിച്ചുചേർക്കുകയായിരുന്നു. അതേ ദിവസംതന്നെ 2001 - 02 വർഷത്തെ കരവും ഒടുക്കി. പിന്നീട് 2004 ഡിസംബർ 21ന് ഈ ഭൂമി എം.എം. ലംബോദരൻ രാജേന്ദ്രനിൽനിന്നു വാങ്ങുകയായിരുന്നു.
വ്യാജ പട്ടയമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2005 ജനുവരി പത്തിന് ഈ ഭൂമി ലംബോദരൻ പോക്കുവരവ് നടത്തുകയും തുടർന്ന് 2006 ഒക്ടോബർ എട്ടിന് മകൻ എം.എൽ. ലെജീഷിന്റെ പേരിൽ ആധാരം നടത്തി നൽകുകയുമായിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ചിന്നക്കനാൽ കൈയേറ്റവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളിൽകൂടി ഇനി കുറ്റപത്രം സമർപ്പിക്കാനുണ്ട്.
ചിന്നക്കനാൽ ഭൂമി കൈയേറ്റം ; മന്ത്രി എം.എം. മണിയുടെ സഹോദരൻ ഉൾപ്പെടെ 24 പേർക്കെതിരേ കുറ്റപത്രം
12:39 AM Sep 17, 2019 | Deepika.com