ആലപ്പുഴ: തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നശിച്ചുപോയ വ്യാപാരി സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിലും പ്രളയസെസ് പോലുള്ള നികുതികൾ അടിച്ചേല്പിച്ചു നടത്തുന്ന വ്യാപാര ദ്രോഹ നടപടികളിലും പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കൽ സൂചന ധർണ നടത്തും.
കേരളത്തിലെ പതിനാല് ജില്ലകളിൽനിന്നുമുള്ള എല്ലാ സംസ്ഥാന കൗണ്‍സിൽ അംഗങ്ങളും ധർണയിൽ പങ്കെടുക്കുമെന്നും ഇതു വ്യാപാരികളുടെ നിലനിൽപ്പിനായി നടത്തുന്ന ജീവന്മരണ പോരാട്ടമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
കേരളത്തിലെ വ്യാപാരികൾക്കു കഴിഞ്ഞ രണ്ടു മണ്‍സൂണ്‍ കാലങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ 500 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. മറ്റു മേഖലകളിലുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്താനും ദുരിതാശ്വാസ സഹായധനം അനുവദിക്കാനും സർക്കാർ തയാറായപ്പോൾ തെരുവുനായ്ക്കളോടു കാണിക്കുന്ന കരുണ പോലും വ്യാപാരികളോടു കാണിച്ചില്ലെന്നു മാത്രമല്ല പ്രളയ സെസ് എന്ന പേരിൽ അശാസ്ത്രീയമായ ഒരു ആറ്റംബോംബ് വ്യാപാരികളുടെ മേൽ പ്രയോഗിച്ചിരിക്കുകയാണെന്നും രാജു അപ്സര കുറ്റപ്പെടുത്തി.
2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച മുഴുവൻ വ്യാപാരികൾക്കും നഷ്ടപരിഹാരം അനുവദിക്കുക, വ്യാപാരി ക്ഷേമനിധിയിൽ അംഗമായ എല്ലാ വ്യാപാരികൾക്കും ധനസഹായം നൽകുക, പ്രളയ സെസ് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുക, മറ്റെല്ലാ വിഭാഗത്തിന്റെയും നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതുപോലെ വ്യാപാരികളുടെയും നാശനഷ്ടത്തിന്റെ കണക്കെടുപ്പ് റവന്യു വകുപ്പ് നടത്തുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുക, നാശനഷ്ടമുണ്ടായ മേഖലകളിലെ നികുതികളും ലൈസൻസ് ഫീസുകളും താത്കാലികമായി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ധർണ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റ് ധർണ നാളെ
12:01 AM Sep 17, 2019 | Deepika.com