പാലാ: കിഫ്ബിയിൽ നടക്കുന്ന പണമിടപാട് സുതാര്യമാണെങ്കിൽ എന്തുകൊണ്ടാണു സർക്കാർ ഓഡിറ്റിനെ ഭയപ്പെടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മറുപടി നൽകണം. ഓഡിറ്റ് ഒഴിവാക്കുന്നത് എന്തിനാണെന്നു മുഖ്യമന്ത്രി വിശദീകരിക്കണം. പൊതുപണം ഉപയോഗിച്ചു നടത്തുന്ന കാര്യങ്ങളിൽ ഓഡിറ്റ് വേണ്ടെന്നു വയ്ക്കുന്നതു വലിയ കുംഭകോണം മൂടിവയ്ക്കാനാണ്. കേന്ദ്രസർക്കാരിന്റെ പാതയിലാണ് സംസ്ഥാന സർക്കാർ. മോദി സർക്കാരിന്റെ നേർപതിപ്പായി പിണറായി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കിഫ്ബിയിലും കിയാലിലും ഓഡിറ്റ് വേണ്ടെന്നുവച്ചത് അഴിമതിമൂടിവയ്ക്കാനാണ്. ഇക്കാര്യം ഉന്നയിച്ചു ഗവർണറെ കാണും. കിഫ്ബി നടത്തിയ ദുരൂഹമായ മസാല ബോണ്ട് ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ സിഎജി പരിശോധിക്കണം. സിഎജിക്കു കിഫ്ബി അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അനുമതി നിഷേധിച്ചു സർക്കാർ നൽകിയ മറുപടി വളരെ വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സിഎജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താൽ നിക്ഷേപകർക്കു തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
ഓഡിറ്റ് നടത്തി ഇടപാടുകൾ സുതാര്യമാണെന്നു വരുന്പോഴാണ് ജനങ്ങൾക്കു കൂടുതൽ വിശ്വാസം ഉണ്ടാകുന്നതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് രാഷ്ട്രീയം ചർച്ചചെയ്യാൻ കൂട്ടാക്കാതെ സിപിഎം ഒളിച്ചോടുകയാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് പാലാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
കിഫ്ബി എന്തിനാണ് ഒാഡിറ്റിനെ ഭയപ്പെടുന്നത്: ചെന്നിത്തല
12:01 AM Sep 17, 2019 | Deepika.com