കൊച്ചി: സമൂഹത്തിന്റെ വിവിധ തലങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്റർ സാംസ്കാരിക കേരളത്തിനു മാതൃകയും പ്രചോദനവുമാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ. ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാന്പത്തിക-സാമൂഹിക കൗണ്‍സിലിന്റെ സ്പെഷൽ കണ്‍സൾട്ടേറ്റീവ് പദവി ലഭിച്ച ചാവറ കൾച്ചറൽ സെന്ററിനു സാംസ്കാരിക കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഭിനന്ദന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ടിലധികമായി മതസൗഹാർദ, സാമൂഹ്യക്ഷേമ, സാംസ്കാരിക രംഗങ്ങളിൽ ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടന്നത് അതുല്യമായ മുന്നേറ്റങ്ങളാണ്. മറ്റു സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും മാതൃകയാവുന്ന തരത്തിൽ സാമൂഹ്യ ഇടപെടൽ നടത്താൻ സെന്ററിനു കഴിഞ്ഞു. കൊച്ചിയുടെ സാംസ്കാരിക മുഖം എന്ന നിലയിൽ തിളങ്ങിയ ചാവറയുടെ പ്രവർത്തനങ്ങൾ കേരളത്തെയാകെയും ധന്യമാക്കുന്നതായിരുന്നു.
വിശുദ്ധ ചാവറ പിതാവിന്റെ ദർശനങ്ങളെയും ചൈതന്യങ്ങളെയും പ്രകാശിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ സജീവമായ ചാവറ കൾച്ചറൽ സെന്ററിനെ നാളിതുവരെ നയിച്ചവരെയും ഫാ. റോബി കണ്ണൻചിറയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ടീമിനെയും അനുമോദിക്കുന്നുവെന്നും മാർ കരിയിൽ പറഞ്ഞു.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ സാംസ്കാരിക കൊച്ചി വൈസ് ചെയർമാൻ അഡ്വ. പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഷാജി. എൻ. കരുണ്‍, ഹൈബി ഈഡൻ എംപി, സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, റവ. ഡോ. തോമസ് ഐക്കര, പി. രാമചന്ദ്രൻ, കോർപറേഷൻ കൗണ്‍സിലർ കെ.വി.പി. കൃഷ്ണകുമാർ, ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത്, ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ജോണ്സണ് സി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഹാർട്ട് ടു ഹാർട്ടിലെ ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ സംഗീതാഭിവാദനം, ധരണി അവതരിപ്പിച്ച നൃത്തശില്പം, സെന്റ് തെരെസാസ് കോളജ് അവതരിപ്പിച്ച ജ്വലനം നൃത്തപരിപാടി എന്നിവയുണ്ടായിരുന്നു. മത, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിനു സാക്ഷികളായി.
കേരളത്തിലെ സാംസ്കാരിക ധാരകളിലും മതാന്തരസൗഹൃദ രംഗത്തും നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ പരിഗണിച്ചാണ് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം.
ചാവറ കൾച്ചറൽ സെന്ററിന്റെ സംഭാവനകൾ കേരളത്തിനു പ്രചോദനം: മാർ കരിയിൽ
11:44 PM Sep 16, 2019 | Deepika.com