തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേട് കാട്ടിയതായി കണ്ടെത്തിയവർക്കെതിരേ കേസെടുക്കാൻ വിജിലൻസ്. ഇതുസംബന്ധിച്ച ഫയലുകൾ വേഗത്തിൽ വിജിലൻസ് ആസ്ഥാനത്തെത്തിക്കാൻ ജില്ലകളുടെ ചുമതലയുള്ള എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും വിജിലൻസ് എഡിജിപി നിർദേശം നൽകി.
ചിലയിടങ്ങളിൽ ഗുരുതര ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണു വിജിലൻസ് തീരുമാനം. അന്വേഷണം നടക്കുന്ന കാലയളവിൽ ഇത്തരം ജീവനക്കാര്ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും.
മറ്റു ക്രമക്കേടുകൾ കണ്ടെത്തിയവർക്കെതിരേ വിജിലൻസ് വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും ആവശ്യപ്പെടും. ജില്ലകളിൽ നിന്നു റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.
ഓണക്കാലത്ത് ചെക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതികളെത്തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. കൊല്ലം ആര്യങ്കാവ് മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പകരം ഏജന്റ് ഓഫീസിലിരുന്ന് രേഖകളിൽ സീൽ ചെയ്യന്നതും ലോറി ക്ലീനർമാർ ആർസി ബുക്കിനുളളിൽ പണം വച്ച് നൽകുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
പാലക്കാട് ജില്ലയിലെ വാളയാർ മോട്ടോർ വാഹന ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാഷ് കൗണ്ടറിലെ തുക ബിൽ പ്രകാരമുള്ള തുകയേക്കാൾ 20000 രൂപ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ തുക കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയിൽ നിന്നു 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽ പെടാത്ത 2500 രൂപയുംപിടിച്ചെടുത്തു.
ഉദ്യോഗസ്ഥർ കളക്ഷൻ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോൾ കാഷ് കൗണ്ടറിൽനിന്നു മാറ്റുന്നതിനാലാണ് ഇപ്രകാരം കുറവ് വരുന്നതെന്നു കണ്ടെത്തിയിരുന്നു.
വയനാട് തോൽപ്പെട്ടി മോട്ടോർ വാഹന ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 10,070 രൂപ വിജിലൻസ് കണ്ടെത്തി.
ഈ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു പ്രവേശിക്കുന്പോൾ തന്നെ കൈക്കൂലിയായി കിട്ടാൻ സാധ്യതയുള്ള തുക മുൻകൂട്ടി കണ്ട്, ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ തുക കൂട്ടി എഴുതുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
പാലക്കാട് ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ വിശ്രമമുറിയിലെ ഓലഷെഡിൽ തിരുകിയ നിലയിൽ പണം കണ്ടെത്തി. തിരുവനന്തപുരം അമരവിള മോട്ടോർ വാഹന ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ പരസ്പരം ധാരണയിലെത്തിയശേഷം തുടർച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥർ ഈ ഓഫീസിൽ പരിശോധനകൾ നടത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.
ചെക്പോസ്റ്റ് റെയ്ഡ്: ഗുരുതര ക്രമക്കേട് കാട്ടിയവർക്കെതിരേ കേസെടുക്കാൻ വിജിലൻസ്
01:38 AM Sep 16, 2019 | Deepika.com