തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുകേസ് പ്രതികളെ ക്രൈംബ്രാഞ്ച് ഇന്നു കസ്റ്റഡിയിൽ വാങ്ങും. പരീക്ഷാ തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകരെന്നു കരുതുന്ന പ്രണവ്, സഫീർ എന്നിവരെയാണ് ഇന്നു കസ്റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞ ഏഴിനു കോടതിയിൽ കീഴടങ്ങിയ ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഓണാവധിയായതിനാൽ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചില്ല.
ഇരുവരെയും ചോദ്യംചെയ്യുന്നതോടെ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു ക്രൈംബ്രാഞ്ച് കരുതുന്നത്. ചോദ്യപേപ്പർ ലഭിച്ചത് യൂണിവേഴ്സിറ്റി കോളജിൽനിന്നാണെന്ന് അഞ്ചാം പ്രതിയും എസ്എപി കാന്പിലെ പോലീസുകാരനുമായ ഗോകുൽ മൊഴി നൽകിയിരുന്നു.
പ്രണവ് പറഞ്ഞതു പ്രകാരമാണ് ഒരാൾ ചോദ്യപ്പേപ്പർ തങ്ങളുടെ പക്കൽ എത്തിച്ചതെന്നും സഫീറും താനും ചേർന്നാണ് ഉത്തരങ്ങൾ അയച്ചതെന്നുമായിരുന്നു ഗോകുലിന്റെ മൊഴി.
സംസ്കൃത കോളജിനു സമീപം നിന്നാണ് ഉത്തരങ്ങൾ കണ്ടെത്തുകയും അയയ്ക്കുകയും ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പരീക്ഷാതട്ടിപ്പുകേസിൽ അറസ്റ്റിലായവർക്കു പുറമേ മറ്റാർക്കെങ്കിലും ഉത്തരങ്ങൾ എസ്എംഎസ് ആയി ലഭിച്ചിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. പരീക്ഷ എഴുതുന്നതിനും ചോദ്യപേപ്പർ ചേർത്തുന്നതിനുമായി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി തട്ടിപ്പിനിടയാക്കിയ പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
2018 ജൂലൈയിൽ നടന്ന കെഎപി ബറ്റാലിയൻ കോണ്സ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയ മൂന്നുപേർ പരീക്ഷയെഴുതിയ സെന്ററുകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണു ശേഖരിച്ചത്.
പിഎസ്സി പരീക്ഷാ തട്ടിപ്പ്: പ്രതികളെ ഇന്നു കസ്റ്റഡിയിൽ വാങ്ങും
01:38 AM Sep 16, 2019 | Deepika.com