തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റ് ചെയ്യാനാണു പോലീസിന്റെ തീരുമാനം. ഇതിനിടെ, സദാചാര പോലീസ് ചമഞ്ഞെത്തിയ മൂന്നംഗ സംഘത്തിലെ യുവാവിനെ കുത്താനുപയോഗിച്ച കത്തി പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊണ്ടുവന്നതാണെന്നു പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അടക്കം നാലു പേർക്കാണ് മർദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റത്.
സംഘർഷത്തിനിടയിൽ തോളിൽ ആഴത്തിൽ കുത്തേറ്റ മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി(27) കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണംചെയ്തു.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു (20) ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നതുകണ്ട ലിബിനും ശ്യാംലാലും അനന്തുവും സദാചാര പോലീസ് ചമഞ്ഞു ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.
പെണ്‍കുട്ടിയുടെ കൈയിൽ കടന്നു പിടിച്ചതു ചോദ്യം ചെയ്തപ്പോൾ മൂന്നംഗസംഘം തനിക്കു നേരെ കത്തി വീശിയപ്പോൾ പിടിച്ചുവാങ്ങി തിരിച്ചു കുത്തുകയായിരുന്നെന്നാണ് വിനു പോലീസിന് ആദ്യം മൊഴി നൽകിയത്.
കത്തി താൻ തന്നെ കൊണ്ടുവന്നതാണെന്ന് ഇയാൾ പിന്നീടു പോലീസിനോടു സമ്മതിച്ചു. ആപ്പിൾ മുറിക്കാനാണ് കത്തി കൈയിൽ കരുതിയതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
ലിബിനും വിനുവിനുമെതിരെ വധശ്രമത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. സദാചാര പോലീസ് ചമഞ്ഞവർക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
സദാചാര ഗുണ്ടായിസം: പ്രതികളെ ഇന്ന് അറസ്റ്റ്ചെയ്തേക്കും
01:38 AM Sep 16, 2019 | Deepika.com