തിരുവനന്തപുരം: രാജ്യത്തെ ഭാഷാഭ്രാന്തിലേക്കു തള്ളിവിടാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടേയും നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും ഹിന്ദി പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ബിജെപി, 1967ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദിവിരുദ്ധ കലാപത്തിൽ നിന്നു പാഠം ഉൾക്കൊള്ളണം.
തീവ്രഭാഷാ സ്നേഹവും ഒരു രാജ്യം, ഒരു ഭാഷാ എന്ന ആശയവും ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും തുരങ്കംവയ്ക്കുന്ന ഭ്രാന്തൻ നയമാണ്. നാളെ ഇത് ഒരു രാജ്യം, ഒരു മതമെന്ന നിലയിലേക്ക് വളരും. പിന്നീടത് ഒരു രാജ്യം, ഒരു പാർട്ടി എന്നാകാം. ഇതു ഫാസിസത്തിലേക്കുള്ള പോക്കാണ്. ഇത് ഇന്ത്യയെ ഭിന്നിപ്പിക്കും. വിഭജിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തനി ആവർത്തനമാണ് ഇപ്പോൾ ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
കോണ്ഗ്രസ് ഒരു ഭാഷയ്ക്കും എതിരല്ല. ഭാഷയെ സ്നേഹിക്കുന്നതും കൂടുതൽ ഭാഷ പഠിക്കുന്നതും സാംസ്കാരിക വളർച്ചയുടെ അടയാളങ്ങളാണ്. എന്നാൽ ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നതിനോടു യോജിപ്പില്ല. നെഹ്റു നടപ്പാക്കിയ ത്രിഭാഷാ പദ്ധതിയാണ് രാജ്യത്തിന് ഏറ്റവും അഭികാമ്യം. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഏകശിലാ രീതിയിലുള്ള നയങ്ങളും പരിപാടികളും നിലനിൽക്കില്ല. ജനശ്രദ്ധ തിരിച്ചുവിടാനുള്ള തീക്കളിയാണിതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഭാഷാഭ്രാന്ത് അത്യന്തം അപകടകരം: മുല്ലപ്പള്ളി
01:13 AM Sep 16, 2019 | Deepika.com