ചേർത്തല: ലഹരിമരുന്ന് മണപ്പിച്ചു ബോധംകെടുത്തി സ്വർണാഭരണം കവർന്നതായി പരാതി നൽകിയ ആശാ വർക്കറായ വീട്ടമ്മയെ ദൂരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വയലാർ പഞ്ചായത്ത് 13-ാം വാർഡിൽ മാന്തറ പ്രകാശന്റെ ഭാര്യ വത്സമ്മ(54)യെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ തീരദേശപാതയിൽ 11-ാം മൈൽ ജംഗ്ഷനു പടിഞ്ഞാറ് പി.എസ് കവലയിലെ റെയിൽവെ ക്രോസിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രിയോടെ വത്സമ്മയെ കാണാനില്ലെന്നു കാണിച്ചു മകൻ പരാതി നൽകാൻ എത്തിയിരുന്നു. തുടർന്നാണ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
സെപ്റ്റംബർ രണ്ടിന്, ആശാവർക്കറായ ഇവർ വയലാർ കവലയ്ക്കു സമീപം ഫീൽഡ് പ്രവർത്തനത്തിനിടെ അജ്ഞാതൻ ലഹരി മരുന്ന് മണപ്പിച്ച് ആറേകാൽ പവന്റെ സ്വർണം തട്ടിയെടുത്തതായി ചേർത്തല പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു മരണം. രാവിലെ 10നു നടന്ന സംഭവത്തിനു ശേഷം രാത്രി 8.30തോടെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്ന ഇവർ ബോധം വീണ്ടെടുത്തെന്നും ഫോണിൽ വീട്ടുകാരെ വിളിച്ചറിയിച്ചാണ് രക്ഷപ്പെട്ടതെന്നും മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്നു താലൂക്ക് ആശുപത്രിയിൽ ചികിത്സയും തേടി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പ്രണവ്, ആവണി.
അതേസമയം, മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്നു സംശയിക്കുന്നതായും സ്വർണം തട്ടിയെടുത്ത സംഭവം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും ചേർത്തല പോലീസ് പറഞ്ഞു.
ബോധം കെടുത്തി ആഭരണം കവർന്നതായി പരാതി നല്കിയ വീട്ടമ്മ മരിച്ചനിലയിൽ
01:13 AM Sep 16, 2019 | Deepika.com