ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിക്കു സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. കുറിച്ചി ഇത്തിത്താനം കേളൻ കവല തെക്കനോടിയിൽ അശോകന്റെ മകൻ അഭിനാഥാ(23)ണ് മരിച്ചത്. അഭിനാഥിനൊപ്പം കാറിൽ ഉണ്ടായിരുന്ന മാതാവ് പ്രമീളയെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. തകഴിയിൽ മരണവീട്ടിൽ പോയി തിരികെ വീട്ടിലേക്കു വരികയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ. ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് കാറും ലോറിയും ഇടിച്ചത്.
അപകടത്തെത്തുടർന്നു നിയന്ത്രണംവിട്ട ടാങ്കർ ലോറി അപകടമുണ്ടായതിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളും ഇടിച്ചു തകർത്തു. ടാങ്കർ ലോറിക്കും മറ്റു വാഹനങ്ങൾക്കും പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ അഭിനാഥിനെയും പ്രമീളയെയും നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നു കാർ വെട്ടി പൊളിച്ചു പുറത്തെടുക്കുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അഭിനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരതര പരിക്കേറ്റ അമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
അഭിനാഥ് ചങ്ങനാശേരി സക്കീർ ഹുസൈൻ ഐടിസിയിലെ വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ നാലിന് പനച്ചിക്കാട് പ്രവിത്താനംകുന്ന് പിആർഡിഎസ് ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരി: ഭാഗ്യ
കാറും ടാങ്കറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
01:13 AM Sep 16, 2019 | Deepika.com