മരട്: താമസക്കാരെ ഒഴിപ്പിച്ചു മരടിലെ നാലു ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടിയിൽ സംസ്ഥാന സർക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താനോ, നിയമവിദഗ്ധരുമായി കൂടിയാലോചനകൾക്കോ സർക്കാർ തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു. മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ താമസക്കാരെ കണ്ടശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഫ്ളാറ്റുകൾ പൊളിക്കാന്‍ തയാറാണെന്നു സര്‍ക്കാര്‍ എന്തിനാണു ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണോ അതോ വേട്ടക്കാര്‍ക്കൊപ്പമാണോ. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന ഉത്തമബോധ്യത്തോടെ ചീഫ് സെക്രട്ടറിയെക്കൊണ്ടു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.
നേരത്തേ സമര്‍പ്പിച്ച സബ്കമ്മിറ്റി റിപ്പോർട്ട് പിന്‍വലിക്കാന്‍ സുപ്രീം കോടതിയോട് അനുവാദം തേടണം. ഇതിനുശേഷം പുതുതായി റിപ്പോർട്ട് നല്കി അത് കോടതി പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. എന്നാല്‍ മാത്രമേ നിലവിലെ പ്രശ്നത്തിനു പരിഹാരമുണ്ടാകൂവെന്നും ചെന്നിത്തല പറഞ്ഞു.
മദ്യഷാപ്പുകള്‍ പാതയോരങ്ങളില്‍ പാടില്ലെന്ന വിധി വന്നപ്പോള്‍ ദേശീയപാതകള്‍ സംസ്ഥാന പാതകളാണെന്ന തരത്തില്‍ പുനർവിജ്ഞാപനം ചെയ്ത സര്‍ക്കാരാണ് ഇവിടുള്ളത്. അത്തരത്തിലുള്ള നടപടികൾ എന്തുകൊണ്ടു ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഫ്ളാറ്റ് വിഷയം സർക്കാരിനു ഗുരുതര വീഴ്ച: ചെന്നിത്തല
01:05 AM Sep 15, 2019 | Deepika.com