കൊച്ചി: ഒഴിഞ്ഞുപോകണമെന്നു കാട്ടി മരട് നഗരസഭ നൽകിയ നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ മരടിലെ ഫ്ളാറ്റ് ഉടമകൾക്കു വിവിധരാഷ്ട്രീയ പാർട്ടികളുടെ പൂർണ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരടക്കം ഫ്ളാറ്റിലെത്തി ഉടമകളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിച്ചു.
സമര പരിപാടികൾ ഫ്ളാറ്റ് നിവാസികൾ ശക്തമാക്കിയിട്ടുണ്ട്. മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ഇന്നലെ ധർണ നടത്തി. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിനു സമീപം അനിശ്ചിതകാല റിലേ സത്യഗ്രഹവും ആരംഭിച്ചു. നാളെ മുതൽ നഗരസഭയ്ക്കു മുന്നിൽ വീണ്ടും സമരം തുടങ്ങും.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിലാണ് നേതാക്കളെത്തിയത്. രാവിലെ എട്ടരയോടെയെത്തിയ പ്രതിപക്ഷ നേതാവിനോടു സ്ത്രീകൾ ഉൾപ്പെടെ തങ്ങളുടെ ആകുലതകളും ആശങ്കകളും പങ്കുവച്ചു. “ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് ഞങ്ങളെ ശിക്ഷിക്കുന്നു, ചില ഫ്ളാറ്റുകളിൽ സ്ത്രീകളും കുട്ടികളും മാത്രമാണു താമസിക്കുന്നത്. ഫ്ളാറ്റല്ലാതെ സ്വന്തമായി വേറെ വീടില്ലാത്തവരാണ് ഏറെയും, ഞങ്ങൾ ഇനി എങ്ങോട്ടു പോകും’’ നിറകണ്ണുകളോടെ സ്ത്രീകൾ പ്രതിപക്ഷ നേതാവിനോട് ചോദിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ഉടമകളിൽനിന്നു കൂടുതൽ വിവരങ്ങൾ മനസിലാക്കിയ രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നു പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ടു സർക്കാർ ആദ്യം നൽകിയ റിപ്പോർട്ട് പിൻവലിച്ചു പുതിയ റിപ്പോർട്ട് നൽകണമെന്നും ചെന്നിത്തല പറഞ്ഞു. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.വി. തോമസ്, കെ. ബാബു, ടോണി ചമ്മണി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പത്തോടെ സ്ഥലത്തെത്തിയ കോടിയേരി ബാലകൃഷ്ണൻ ഏറെനേരം ഉടമകളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുണ്ടായ സംഭവവികാസങ്ങൾ ഉടമകൾ അദ്ദേഹത്തോടു വിവരിച്ചു. പഞ്ചായത്തായിരുന്ന സമയത്തു തീരദേശ പരിപാലന മേഖല മൂന്നിലാണു (സിആർസെഡ്-3) മരട് പ്രദേശം ഉൾപ്പെട്ടിരുന്നതെന്നും പിന്നീട് സിആർസെഡ് രണ്ടിലേക്കു മാറിയതുമുൾപ്പെടെ ഉടമകൾ വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.
വിഷയത്തിൽ ഉദ്യോഗസ്ഥതലങ്ങളിൽ പിടിപ്പുകേട് സംഭവിച്ചെന്നും ഉടമകൾ വിവരിച്ചു. നിയമപരമായി സാധ്യമാകുന്ന എല്ലാകാര്യങ്ങളും ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വിഷയം രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും സർക്കാർ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും പുനരധിവാസം പോലുള്ള കാര്യങ്ങൾ വേണ്ടി വന്നാൽ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കുമെന്നും നഗരസഭാ ചെയർപേഴ്സണ് ടി.എച്ച്. നദീറ പറഞ്ഞു.
ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതിവിധി നിർവീര്യമാക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേരള ഗവർണർ, സ്പീക്കർ എന്നിവർക്കടക്കം നൽകിയ സങ്കടഹർജിയിന്മേലുള്ള തീരുമാനം ഫ്ളാറ്റ് ഉടമകൾ കാത്തിരിക്കുകയാണ്. വിഷയത്തിൽ ഇടപെടുമെന്നു കേരള ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ളാറ്റുകൾ ഒഴിഞ്ഞുപോകണമെന്നു കാട്ടിയുള്ള മരട് നഗരസഭയുടെ നോട്ടീസിനെതിരേ നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യും. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു നിർമിച്ച നാലു ഫ്ളാറ്റുകൾ ഈ മാസം 20നു മുന്പ് പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആറിനാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.
സമയപരിധി ഇന്നവസാനിക്കും; നിറകണ്ണുകളോടെ മരടിലെ ഫ്ളാറ്റുടമകൾ
01:05 AM Sep 15, 2019 | Deepika.com