തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ യോഗമാണ് വരുന്ന ആഴ്ച അന്വേഷണ പുരോഗതി വിലയിരുത്തുക.
ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അച്ഛൻ സി.കെ. ഉണ്ണി നേരത്തെ മുഖ്യമന്ത്രിക്കു നൽകിയ കത്തു നൽകിയിരുന്നു. മുഖ്യമന്ത്രി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി യോഗം വിളിച്ചത്. സി.കെ. ഉണ്ണിയുടെ കത്തിലെ ആരോപണങ്ങൾ സംഘം പരിശോധിക്കും. സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യം യോഗത്തിൽ തീരുമാനമെടുക്കും.
ബാലഭാസ്കറിന്റേത് അപകട മരണമാണെന്നും മറ്റു ദുരൂഹതകൾ ഇല്ലെന്നുമാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനൻ തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ തീരുമാനത്തിലെത്തിയത്. ഡിജിപി വിളിച്ച യോഗത്തിൽ അന്വേഷണം സംബന്ധിച്ച് ചർച്ച ചെയ്ത് ആവശ്യമാണെങ്കിൽ തുടരന്വേഷണത്തിന് തീരുമാനമെടുക്കും.
അല്ലെങ്കിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനത്തിനായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ അച്ഛൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ഇതിൽ അദ്ദേഹം സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
ബാലഭാസ്കറിന്റെ അപകടമരണം: ഡിജിപി അന്വേഷണസംഘത്തിന്റെ യോഗം വിളിച്ചു
12:41 AM Sep 15, 2019 | Deepika.com