തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചു വനം വകുപ്പു വിതരണം ചെയ്യുന്ന വൃക്ഷത്തൈകളിൽ പകുതിയോളവും നശിക്കുന്നതായി സർവേ റിപ്പോർട്ട്. തുടർപരിപാലനം നടക്കാത്തതിനാലാണ് ഇവ നശിക്കുന്നത്. ഇതു വഴി സംസ്ഥാന ഖജനാവിനു കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ 2016 മുതൽ 2019 വരെ വിതരണം ചെയ്ത വൃക്ഷതൈകളിൽ 40 ശതമാനത്തിലേറെയും നശിച്ചതായാണു റിപ്പോർട്ട്.
2016-17ൽ 64 ലക്ഷം വൃക്ഷത്തൈകളും 2017-18ൽ 66.12 ലക്ഷം തൈകളും 2018-19ൽ 78.15 ലക്ഷം വൃക്ഷ തൈകളും വിതരണം നടത്തിയതായാണ് കണക്ക്. ഇതിൽ 2016 ൽ വിതരണം ചെയ്ത തൈകളിൽ 55.24 ശതമാനവും 2017 ൽ 62.53 ശതമാനവും വൃക്ഷ തൈകൾ മാത്രമാണ് കിളിർത്തത്. തൈകളുടെ അതിജീവന ശതമാനം വിലയിരുത്താൻ സംസ്ഥാനത്തെ 20 കോളജുകളിലെ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ വനംവകുപ്പു നടത്തിയ കണക്കെടുപ്പിലാണ് കണ്ടെത്തൽ.
തൈനടീലിനായി 2016-17ൽ 10.17 കോടി രൂപയും 2017-18ൽ 7.79 കോടിയും 2018-19 ൽ 9.61 കോടിയും ചെലവഴിച്ചതായാണു കണക്ക്. തൈ നട്ടശേഷം തുടർപരിപാലനം പലയിടത്തും കാര്യക്ഷമമല്ലാത്തതിനാലാണു കോടികൾ പാഴാകുന്നത്.
2012നു ശേഷം ഇതുവരെ ആറുകോടി വൃക്ഷത്തൈകൾ വിതരണം ചെയ്തുവെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇതിൽ പകുതിയിൽ കൂടുതലും നശിച്ചതായാണു രേഖകൾ. വൃക്ഷ തൈ വിതരണത്തിനും പരിപാലനത്തിനുമായി സോഷ്യൽ ഫോറസ്ട്രി ഉൾപ്പെടെയുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണു പരാതി.
പാതയോരങ്ങൾ, വിദ്യാലയ വളപ്പുകൾ, പുഴയോരങ്ങൾ, കടൽത്തീരം, കനാൽ തീരം, പൊതുസ്ഥാപനങ്ങളുടെ സ്ഥലങ്ങൾ എന്നിവിടങ്ങളാണു പ്രധാനമായും വൃക്ഷതൈകൾ നടുന്നത്.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള എന്റെ മരം, നമ്മുടെ മരം പദ്ധതികൾ മാത്രമാണ് കുറച്ചു നല്ല രീതിയിൽ നടക്കുന്നത്. മറ്റുള്ളിടങ്ങളിൽ നൽകുന്ന തൈകളിൽ ഭൂരിഭാഗവും നശിക്കുന്നു. അതേസമയം, റസിഡൻസ് അസോസിയേഷനുകൾ വഴി വീടുകളിൽ വൃക്ഷതൈ നൽകാൻ തയാറായാൽ കുറെയെങ്കിലും പച്ച പിടിക്കുമെന്ന വാദവും ഉയരുന്നുണ്ട്.
വനം വകുപ്പിന്റെ വൃക്ഷത്തൈകളിൽ പകുതിയും നശിക്കുന്നു; കോടികളുടെ നഷ്ടം
12:19 AM Sep 15, 2019 | Deepika.com