കോട്ടയം: ചിന്നാർ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ ചാക്കിൽക്കെട്ടിയ നിലയിൽ ആറരകിലോ ചന്ദനമുട്ടി കണ്ടെത്തി. ഓണക്കാല പരിശോധനകളുടെ ഭാഗമായി കോട്ടയം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. സമീപത്തെ എക്സൈസ് ഓഫീസിലെ ഇൻസ്പെക്ടർ അനധികൃത അവധിയിലായിരുന്നതായും കണ്ടെത്തി.
ചിന്നാറിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാഷ് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും, വാഹനങ്ങളുടെ നന്പർ രേഖപ്പെടുത്തുന്നതിലടക്കം ക്രമക്കേടുണ്ടെന്നും കണ്ടെത്തി. തുടർന്നാണ് ചെക്ക് പോസ്റ്റിനു സമീപത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ വിജിലൻസ് പരിശോധന നടത്തിയത്.
ഇവിടെ ക്വാർട്ടേഴ്സിനുള്ളിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഇതു വിജിലൻസ് പിടിച്ചെടുത്തു.
തിരുവോണദിവസം വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചന്ദനമുട്ടികൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. തിരക്കുകാരണം ഇതുസംബന്ധിച്ചുള്ള മഹസർ രേഖപ്പെടുത്താൻ സാധിച്ചില്ല. ഈ ചന്ദനമുട്ടികളാണ് ക്വാർട്ടേഴ്സിനുള്ളിലേക്കു മാറ്റിയതെന്നും വനംവകുപ്പ് ജീവനക്കാർ വ്യക്തമാക്കുന്നു.
എക്സൈസ് ചെക്ക്പോസ്റ്റിന്റെ ചുമതലയിലുണ്ടായിരുന്ന ഇൻസ്പെക്ടർ ഓഫിസിൽ രേഖപ്പെടുത്താതെ അവധിയിലായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം വിജിലൻസ് യൂണിറ്റ് എസ്പി വി.ജി. വിനോദ്കുമാറിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ റിജോ പി. ജോസഫ്, ഇടുക്കി യൂണിറ്റ് ഇൻസ്പെക്ടർ സദൻ, കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരായ വിനോദ് സുരേഷ്, സജി, ഇടുക്കി യൂണിറ്റ് അംഗങ്ങളായ ഡാനിയേൽ, സാമുവേൽ, സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഓണക്കാല പരിശോധന; ചെക്ക് പോസ്റ്റ് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ ആറരകിലോ ചന്ദനമുട്ടി
12:05 AM Sep 15, 2019 | Deepika.com