മാനന്തവാടി: ക്രൈസ്തവസന്യാസത്തെ പൊതുസമൂഹത്തിൽ അവമതിക്കുന്ന തരത്തിലുള്ള വാർത്തകളിലും ചർച്ചകളിലും ദുഷ്പ്രചാരണങ്ങളിലും മനംനൊന്ത് ഒരുപറ്റം സ്ത്രീസന്യസ്തരുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ഇന്ന് സന്യസ്ത- അല്മായ- വൈദിക കൂട്ടായ്മ. ഉച്ചകഴിഞ്ഞ് 3.30-ന് ദ്വാരക പാസ്റ്ററൽ സെന്ററിലെ സീയോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്മയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെപ്പേർ സംബന്ധിക്കും.
ക്രൈസ്തവസന്യാസം അർഥപൂർണമായി ജീവിക്കാൻ സാധിക്കാത്തവരും അതെന്താണെന്നു ജീവിച്ച് പരിചയമില്ലാത്തവരുമാണ് ഇത്തരം വ്യാജപ്രചാരണങ്ങൾക്കും ചർച്ചകൾക്കും ചുക്കാൻ പിടിക്കുന്നതെന്ന തിരിച്ചറിവിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആനന്ദത്തോടും സംതൃപ്തിയോടും കൂടി ജീവിച്ചു പോരുന്ന ക്രൈസ്തവ സന്യസ്ത ജീവിതശൈലിയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടുന്നവർക്കെതിരേയുള്ള മുന്നറിയിപ്പുകൂടിയാണ് ഇൗ വിശദീകരണ-പ്രാർഥനാസമ്മേളനം.
സമ്മേളനത്തിൽ സ്ത്രീസന്യസ്തർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി ഇറക്കുന്ന 12 പേജ് വരുന്ന സമർപ്പിതശബ്ദം ലഘുലേഖ എല്ലാ കുടുംബങ്ങളിലും എത്തിക്കാനും തീരുമാനമുണ്ട്.
രൂപതയിലെ ഏതെങ്കിലും ഭക്തസംഘടനകളുടെ ഭാരവാഹികൾ വഴിയോ ഇടവകകളിലെ സ്ത്രീസന്യസ്തരുടെ ഭവനങ്ങൾ വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. മാധ്യമപ്രവർത്തകരെ സമ്മേളനത്തിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു. സിസ്റ്റർ ആൻസി പോൾ എസ്എച്ച്, സിസ്റ്റർ ട്രീസ എസ്എബിഎസ്, സിസ്റ്റർ ജീസ സിഎംസി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്നതിനെതിരേ മാനന്തവാടിയിൽ അല്മായ-സമർപ്പിത കൂട്ടായ്മ ഇന്ന്
12:05 AM Sep 15, 2019 | Deepika.com