ആലപ്പുഴ: ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാന്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) മൂന്നാം മത്സരത്തിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ജേതാക്കളായി. കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന വാശിയേറിയ മത്സരത്തിൽ 4.12.11 മിനിറ്റ് സമയം കൊണ്ടാണ് ഒരു കിലോമീറ്റർ ദൂരമുള്ള ട്രാക്കിൽ നടുഭാഗം ഹാട്രിക് ജയം തുഴഞ്ഞെടുത്തത്.
മൂന്നു മത്സരങ്ങൾ പിന്നിടുന്പോൾ ലീഗിനുള്ളിലെ വീറും വാശിയും തുഴച്ചിലിൽ പ്രകടമായി. കോസ്റ്റ് ഡോമിനേറ്റേഴ്സ്(ചന്പക്കുളം ചുണ്ടൻ, യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം) രണ്ടാമതും (4.12.90 മിനിറ്റ്) മൈറ്റി ഓർസ് (ദേവസ് എൻസിഡിസി കുമരകം) മൂന്നാമതും (4.13.80 മിനിറ്റ്) ഫിനിഷ് ചെയ്തു.
ഹീറ്റ്സിലെയും ഫൈനലിലെയും മികച്ച സമയത്തിനുള്ള നെറോലാക് എക്സ്എൽ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദ ഡേയും അഞ്ച് പോയിന്റ് അധികവും നടുഭാഗത്തിന് ലഭിച്ചു.
റേജിംഗ് റോവേഴ്സ് (കാരിച്ചാൽ ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ് 4.15.72 മിനിറ്റ്) വേന്പനാട് ബോട്ട് ക്ലബ് കുമരകം പ്രൈഡ് ചേസേഴ്സ്(വീയപുരം 4.15.83 മിനിറ്റ്) ടൗണ് ബോട്ട് ക്ലബ് കുമരകം ബാക്ക് വാട്ടർ വാരിയേഴ്സ്(പായിപ്പാടൻ 4.25.07 മിനിറ്റ്) എടത്വ ബാക്ക് വാട്ടർ നൈറ്റ്സ്(ഗബ്രിയേൽ 4.30.68 മിനിറ്റ്) കെബിസി/എസ്എഫ്ബിസി കുമരകം തണ്ടർ ഓർസ്(മഹാദേവികാട് കാട്ടിൽ തെക്കേതിൽ 4.32.39 മിനിറ്റ്), എടത്വബാക്ക് വാട്ടർ നിൻജ (സെന്റ് ജോർജ് 4.43.87 മിനിറ്റ്) എന്നിങ്ങനെ ഫിനിഷ് ചെയ്തു.
സിബിഎലിനൊപ്പം നടന്ന പ്രാദേശിക മത്സരമായ കരുവാറ്റ ഹോംമിനിസ്റ്റേഴ്സ് ട്രോഫി വള്ളം കളിയിൽ കേശവപുരം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ വിനായകൻ വിജയിച്ചു. ചെറുതന ചുണ്ടൻ രണ്ടും വലിയദിവാൻ മൂന്നും സ്ഥാനങ്ങൾ നേടി.
സംസ്ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വള്ളം കളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സിബിഎൽ മൂന്നാം മത്സരത്തിലും പള്ളാത്തുരുത്തിയുടെ നടുഭാഗം ജേതാവ്
11:53 PM Sep 14, 2019 | Deepika.com