കൊച്ചി: തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ തദ്ദേശ ഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി ഫ്ളാറ്റുടമകളുടെ വാദം കേട്ടിട്ടില്ലെന്നു ഹൈബി ഈഡന് എംപി. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറിക്കു പകരം മറ്റൊരു കീഴുദ്യോഗസ്ഥനാണ് ഒപ്പുവച്ചതെന്നും പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. മൂന്നംഗ സമിതി വിദഗ്ധ സമിതിക്ക് രൂപം നല്കിയതും കോടതിയുടെ അനുമതിയോടെയല്ല. ഈ സമിതിയുടെ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നാണ് ഫ്ളാറ്റുടമകളുടെ വാദം. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ നഗരസഭാ സെക്രട്ടറി നഗരസഭാ കൗണ്‍സിലിനെ അറിയിക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോടതിയെ കബളിപ്പിച്ചുവെന്ന വാദം നിലനില്‍ക്കേ സമിതി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.
സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുമ്പോള്‍ തീരദേശപരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കാറില്ല. സാധാരണക്കാര്‍ക്ക് നിയമം കര്‍ക്കശമായി നടപ്പാക്കുന്ന അതേ ഉദ്യോഗസ്ഥര്‍ മരട് ഫ്ളാറ്റ് പ്രശ്നത്തില്‍ ഉചിതമായ ഇടപെടലുകള്‍ നടത്താതെ കുറ്റാരോപിതരായിരിക്കുകയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. കുറ്റക്കാര്‍ക്കെതിരേ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് നൽകിയതു ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെ: ഹൈബി ഈഡന്
12:44 AM Sep 14, 2019 | Deepika.com