കൊച്ചി: സംസ്ഥാന സർക്കാർ രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഹിന്ദു പാർലമെന്റും അന്പതോളം അംഗസംഘടനകളും പിൻമാറുകയാണെന്ന് ജനറൽ സെക്രട്ടറി സി.പി. സുഗതൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇപ്പോൾ പിൻമാറാനുള്ള കാരണം. സമിതിയിൽ പിന്നോക്ക, മുന്നോക്ക ചേരിതിരിവ് രൂക്ഷമാണ്. ഹിന്ദു പാർലമെന്റുമായി ചേർന്നു നിൽക്കുന്ന 94 സംഘടനകൾ നവോത്ഥാന സമിതി രൂപികരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണു സമിതിയുമായി സഹകരിച്ചത്. എന്നാൽ പിന്നീട് സർക്കാർ തന്നെ സമിതിയിൽ നിന്നു വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായി.
വെള്ളാപ്പള്ളി നടേശനടക്കമുള്ള ചിലരുടെ കൈയിലാണ് നവോത്ഥാന സമിതി. പ്രബലരായ മുന്നോക്ക സമുദായങ്ങളെ നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങളിൽ പോലും വെള്ളാപ്പള്ളി നടേശനും മറ്റു ചിലരും പങ്കെടുപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ തുടർന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ശബരിമല വിഷയത്തിൽ സിപിഎമ്മും സർക്കാരും നിലപാട് തിരുത്തിയതിനെ പൊതുസമൂഹം സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘപരിവാറിന്റെ കർമസമിതി വിട്ടു നവോത്ഥാന സമിതിയിൽ ചേരാൻ ഹൈന്ദവ സംഘടനകളോടു ഹിന്ദു പാർലമെന്റ് അഭ്യർഥിച്ചിരുന്നു. എന്നാൽ സർക്കാരും സിപിഎമ്മും നിലപാടു മാറ്റിയാൽ നവോത്ഥാന സമിതി വിടുമെന്ന പുന്നല ശ്രീകുമാറിന്റെ പ്രസ്താവന തിരിച്ചടിയായി. മുന്നോക്ക സമുദായങ്ങളുടെ സഹകരണത്തിനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. സമിതിയുടെ നിലവിലെ അവസ്ഥയ്ക്കു മാറ്റമുണ്ടായാൽ വീണ്ടും സഹകരണം നൽകും.
ഹിന്ദു പാർലമെന്റിൽ അംഗങ്ങളായ സംഘടനകൾക്ക് നവോത്ഥാന സമിതിയിൽ തുടർന്നു പ്രവർത്തിക്കുന്നതിൽ തടസങ്ങളില്ല. മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണ ഹിന്ദു പാർലമെന്റ് നൽകിയിരുന്നു. അതു തുടരുമെന്നും സി.പി. സുഗതൻ പറഞ്ഞു.
നവോത്ഥാന സംരക്ഷണ സമിതിയിൽ ഇനിയില്ല: ഹിന്ദു പാർലമെന്റ്
12:32 AM Sep 14, 2019 | Deepika.com