കൊച്ചി: കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിലെ അവസാന മന്ത്രിതലചർച്ചകൾ ബാങ്കോക്കിൽ പൂർത്തിയായിരിക്കുന്പോൾ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ കരാറിന്മേലുള്ള തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ.
ആസിയാൻ കരാറിനെതിരേ രാജ്യം സ്തംഭിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചൈന കൂടി ഉൾപ്പെട്ട ആർസിഇപി കരാറിൽ നിശബ്ദത പാലിക്കുന്നതിൽ ദുരൂഹതയുണ്ട്. കേരള നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് ഉത്തരവാദിത്വം അവസാനിപ്പിച്ചു എന്നതിനപ്പുറം ഇന്ത്യയുടെ ആഭ്യന്തര വിപണിയൊന്നാകെ വിദേശശക്തികൾക്കു തീറെഴുതി കൊടുക്കുന്ന നടപടിക്കെതിരേ കോണ്‍ഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ ശക്തമായ നിലപാടെടുക്കാത്തതു ദഃഖകരമാണ്.
ബാങ്കോക്ക് ചർച്ചകളെത്തുടർന്ന് ഇന്നും നാളെയും അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയിൽ ഒത്തുകൂടുന്നുണ്ട്. ഇതിനോടകം വ്യവസായികളുടെ താത്പര്യ സംരക്ഷണത്തിനായി ഇന്ത്യ മുന്നോട്ടുവച്ച നിബന്ധനകൾ പുനഃപരിശോധിച്ച് ഈ കൂടിക്കാഴ്ചയിൽ അംഗീകരിക്കുമെന്നാണ് സൂചനകൾ. പ്രതിസന്ധിയിലായിരിക്കുന്ന കാർഷിക-ക്ഷീരമേഖലകൾക്കു വൻ ഇരുട്ടടിയാണ് പുത്തൻ കരാറിലൂടെ ലഭിക്കുക.
കരാർ നടപടികളിൽനിന്നു പിന്തിരിയാൻ ഇനിയും അവസരമുണ്ടെന്നിരിക്കേ അതിനു തുനിയാതെ കേന്ദ്രസർക്കാർ മുന്നോട്ടുനീങ്ങിയാൽ ചെറുകിട കർഷകരും കച്ചവടക്കാരും ചരിത്രത്തിന്റെ ഭാഗമാകും. നവംബർ ഒന്നിനു കരാർ ഒപ്പിട്ടാൽ ഇന്ത്യയുടെ കാർഷികമേഖലയുടെ മരണമണി മുഴങ്ങുമെന്നും കർഷകസംഘടനകളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയപാർട്ടികളും ആർസിഇപി കരാറിനെതിരേ മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
ആർസിഇപി കരാർ: രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാടു പ്രഖ്യാപിക്കണമെന്ന് ഇൻഫാം
12:32 AM Sep 14, 2019 | Deepika.com