കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്ന നടപടികളുടെ ഭാഗമായി ഫ്ളാറ്റുടമകൾക്കു നഗരസഭ ഇന്നലെ ഒഴിപ്പിക്കൽ നോട്ടീസ് നൽകി. നെട്ടൂരിലെ ആൽഫാ, കോറൽകേവ്, കുണ്ടന്നൂരിലെ എച്ച്ടുഒ, കണ്ണാടിനു സമീപത്തെ ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാർ അഞ്ചു ദിവസത്തിനകം സാധന സാമഗ്രികളുമായി ഒഴിഞ്ഞുപോകണമെന്ന നോട്ടീസാണ് നൽകിയത്.
കോടതിവിധി വന്നെങ്കിലും ഫ്ളാറ്റുകൾ പൊളിക്കേണ്ടിവരില്ലെന്നു കരുതിയിരുന്ന ഉടമകളെ കണ്ണീർക്കടലിലാക്കിയാണു പൊളിക്കൽ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നത്. പ്രതിഷേധവും ഇതോടൊപ്പം ശക്തമാകുകയാണ്. ഗോൾഡൻ കായലോരം ഒഴികെയുള്ള ഫ്ളാറ്റുകളുടെ ഉടമകൾ നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റാൻ കൂട്ടാക്കിയില്ല. ഈ ഫ്ളാറ്റുകളുടെ ചുവരിൽ നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ടെൻഡർ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പത്രങ്ങളിൽ പരസ്യം നൽകിയതിനു തൊട്ടുപിന്നാലെയാണ് നഗരസഭയുടെ തുടർനടപടി. മരട് മുനിസിപ്പൽ സെക്രട്ടറി ആരിഫ് ഖാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നോട്ടീസ് നൽകാൻ ഉച്ചകഴിഞ്ഞു രണ്ടോടെ ഫ്ളാറ്റ് സമുച്ചയങ്ങളിൽ നേരിട്ടെത്തിയത്. പോലീസ് സന്നാഹത്തോടെയായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്.
അവധിദിനത്തിൽ നോട്ടീസ് നൽകാനെത്തിയെന്ന കാരണം പറഞ്ഞ് എച്ച്ടുഒ ഫ്ളാറ്റ് സമുച്ചയത്തിനകത്ത് ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ചില്ല. തുടർന്നു കെട്ടിടത്തിന്റെ പുറത്തു നോട്ടീസ് പതിച്ചു നടപടികൾ പൂർത്തിയാക്കി. ഫ്ളാറ്റ് ഉടമകളുമായി അധികൃതർ ചർച്ച നടത്തിയെങ്കിലും തങ്ങൾ ഒഴിഞ്ഞുപോകാൻ തയാറല്ലെന്ന നിലപാട് അവർ ആവർത്തിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കഴിഞ്ഞ ഏഴിലെ ഉത്തരവിനെത്തുടർന്നാണ് കോടതി വിധി നടപ്പാക്കാനുള്ള നടപടിക്കു മരട് നഗരസഭ നിർബന്ധിതമായത്. ഇതുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി മരടിലെത്തി ഫ്ളാറ്റ് സമുച്ചയങ്ങൾ സന്ദർശിക്കുകയും ചെയ്തു.
നഗരസഭയെക്കൊണ്ടു തനിച്ചു ഫ്ളാറ്റുകൾ പൊളിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ ടി.എച്ച്. നദീറ സർക്കാരിനു കത്ത് നൽകിയിട്ടുണ്ട്. ഒരു വർഷത്തെ നഗരസഭയുടെ വരുമാനം നാലര ലക്ഷം രൂപ മാത്രമാണെന്നും ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ 30 കോടി രൂപ ചെലവ് വരുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ നഗരസഭാ കൗണ്സിൽ ഹാളിൽ ചേർന്ന പ്രത്യേക കൗണ്സിൽ യോഗം ഫ്ളാറ്റുകൾക്കെതിരേ കൈക്കൊള്ളേണ്ട നടപടികൾ ചർച്ച ചെയ്തു.
താമസക്കാരോട് അനുഭാവപൂർണമായ നിലപാടു കൈക്കൊള്ളണമെന്നും നിയമനടപടികളിലൂടെ അവർക്കു വേണ്ട സംരക്ഷണം നൽകണമെന്നുമുള്ള പൊതുവികാരമാണു ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ പങ്കുവച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഫ്ളാറ്റുകൾ പൊളിക്കാതെ ഉടമകളെ സംരക്ഷിക്കണമെന്ന പ്രമേയം പ്രതിപക്ഷാംഗമായ സിപിഎമ്മിലെ കെ.എ. ദേവസി അവതരിപ്പിച്ചപ്പോൾ ഫ്ളാറ്റ് താമസക്കാരെ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന പ്രമേയം ഭരണപക്ഷാംഗമായ കോൺഗ്രസിലെ സുരേഷ് ബാബുവും അവതരിപ്പിച്ചു.
ഇരു പ്രമേയങ്ങളും പാസാക്കാതെതന്നെ സംസ്ഥാന സർക്കാരിന് അയച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു. അതേസമയം ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന നിലപാടാണ് എൽഡിഎഫിലെ സിപിഐ അംഗം സ്വീകരിച്ചത്. പ്രമേയാവതരണവുമായി ബന്ധപ്പെട്ടു യോഗത്തിൽ വാക്കേറ്റവും ബഹളവുമുണ്ടായി. 2006ൽ മരട് പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ ഭരണപക്ഷമായിരുന്ന എൽഡിഎഫാണു വിവാദ ഫ്ളാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയിരുന്നത്.
മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് കണ്ണീരോണം
12:13 AM Sep 11, 2019 | Deepika.com