പാലാ: പതിറ്റാണ്ടുകളായി കർഷകർ കൃഷിചെയ്തു നിലനിർത്തുന്ന പുരയിടങ്ങൾ റവന്യു രേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതി കർഷകരെ ദ്രോഹിക്കുന്ന റവന്യു വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരേ സംഘടിച്ചു പ്രക്ഷോഭമാരംഭിക്കുവാൻ പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ ചേർന്ന കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം തീരുമാനിച്ചു. ആദ്യഘട്ടമായി 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ സമ്മേളനം നടത്തും. റവന്യൂ ഉദ്യോഗസ്ഥർക്കും റീ സർവേ ഡിപ്പാർട്ട്മെന്റിനും പറ്റിയ തെറ്റു തിരുത്താതെ കർഷകനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
മൂന്നു സെന്റുകാരനെപ്പോലും തോട്ടമുടമയായി ചിത്രീകരിച്ചിരിക്കുന്നത് ഏറെ വിചിത്രമാണ്. വിവിധ വില്ലേജുകളിൽ ക്വാറി ഖനന മാഫിയകൾക്കും റവന്യൂ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമായി പുരയിടമെന്ന് രേഖകളിൽ നിലനിർത്തിയിരിക്കുന്നുവെന്ന പ്രചാരണം അന്വേഷണ വിധേയമാക്കണം. റവന്യുവകുപ്പ് കർഷകരിൽനിന്നു ആവശ്യപ്പെട്ടിരിക്കുന്ന സത്യവാങ്മൂലം കൈവശഭൂമിപോലും നഷ്ടപ്പെടുത്തുന്ന കുതന്ത്രമാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ജനകീയപ്രശ്നത്തിൽനിന്ന് ഒളിച്ചോടുന്നത് ദുഃഖകരമാണ്. ജനാധിപത്യത്തെ നിർവീര്യമാക്കുന്നതും ജനപ്രതിനിധികളെ നോക്കുകുത്തികളായി മാറ്റി നിർത്തുന്നതുമായ ഉദ്യോഗസ്ഥ ഭരണമാണ് കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇക്കൂട്ടരെ തീറ്റിപ്പോറ്റാൻ കർഷകർ പട്ടിണി കിടക്കുന്ന അതിക്രൂരവും ദയനീയവുമായ സ്ഥിതിവിശേഷം ഇനിയും തുടരാനാൻ പാടില്ല. രാഷ്ട്രീയ അടിമകളും വോട്ടുചെയ്യാനുള്ള ഉപകരണങ്ങളും മാത്രമായി കർഷകർ അധഃപതിക്കരുതെന്നും ഇത്തരം ജനദ്രോഹവിഷയത്തിൽ ചങ്കൂറ്റത്തോടെ ഒറ്റക്കെട്ടായി സംഘടിതരായി മുന്നോട്ടുവന്ന് പ്രതികരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ഇൻഫാം പാലാ കാർഷിക ജില്ലാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണവും ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാന്പറന്പിൽ ആമുഖ പ്രഭാഷണവും നടത്തി. പുരയിടം-തോട്ടം പ്രശ്നത്തെക്കുറിച്ച് റ്റോമിച്ചൻ സ്കറിയ (കർഷകവേദി പാലാ), 18ന് നടക്കുന്ന കർഷക പ്രക്ഷോഭസംഗമത്തെക്കുറിച്ച് ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. കിസാൻ മിത്ര ജില്ലാ പ്രസിഡന്റ് ഡിജോ കാപ്പൻ, സിജോ മഴുവഞ്ചേരിൽ, ജയിംസ് ചൊവ്വാറ്റുകുന്നേൽ, തോമസ് എം. ഈറ്റത്തോട്ട്, സണ്ണി മുത്തോലപുരം, ബേബി പതിപ്പള്ളി എന്നിവർ പ്രസംഗിച്ചു.
18നു നടക്കുന്ന പാലാ സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ കർഷകപ്രതിനിധികളെ ഉൾക്കൊള്ളിച്ച് 101 അംഗ സംഘാടകസമിതിക്കും സമ്മേളനം രൂപം നൽകി.
കർഷകർ സംഘടിക്കുന്നു; പ്രക്ഷോഭ സമരങ്ങൾക്ക് 18നു പാലായിൽ തുടക്കം
11:56 PM Sep 10, 2019 | Deepika.com