തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി തടസമായപ്പോൾ പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ള അതീവ ദരിദ്ര (എഎവൈ) വിഭാഗങ്ങൾക്കു നൽകി വന്നിരുന്ന ഓണക്കിറ്റ് സംസ്ഥാന സർക്കാർ വേണ്ടെന്നു വച്ചു. പാവപ്പെട്ടവർക്കു വർഷങ്ങളായി നൽകി വന്നിരുന്ന ഓണക്കിറ്റാണ് സാന്പത്തിക സ്ഥിതി മോശമാണെന്നതിന്റെ പേരിൽ സർക്കാർ ഒഴിവാക്കിയത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ 5.95 ലക്ഷം എഎവൈ കുടുംബങ്ങൾക്കാണ് അവശ്യ സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകിയിരുന്നത്. ഇത്തവണ അതീവ ദരിദ്ര വിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റിനാവശ്യമായ പണം ധനവകുപ്പ് അനുവദിച്ചില്ല. പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട 1.59 ലക്ഷം കുടുംബങ്ങൾക്ക് പട്ടിക വർഗ വകുപ്പ് ഒന്പത് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 768 രൂപ വിലവരുന്ന ഓണക്കിറ്റ് നൽകുന്നുണ്ടെന്നാണ് അറിയിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ 1048 പ്രളയ ബാധിത വില്ലേജുകളിലുള്ളവർക്കു സൗജന്യ റേഷൻ വിതരണവും നടത്തുന്നുണ്ട്. ഇതിനിടയിൽ എഎവൈ വിഭാഗങ്ങൾക്കു കൂടി ഓണക്കിറ്റ് നൽകിയാൽ ഇരട്ടിപ്പാകുമെന്നും ഇതിനുള്ള പണം കണ്ടെത്താൻ സംസ്ഥാനത്തിനു കഴിയില്ലെന്നുമായിരുന്നു ധന വകുപ്പ് നിലപാട്.
കഴിഞ്ഞവർഷം എഎവൈ വിഭാഗങ്ങളിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾക്കു മാത്രമായിരുന്നു ഓണക്കിറ്റ് നൽകിയിരുന്നത്. മുൻ വർഷങ്ങളിൽ ബിപിഎൽ, എഎവൈ കാർഡുടമകൾക്കു സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. എന്നാൽ, ഭക്ഷ്യഭദ്രത നിയമം നിലവിൽ വരികയും സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതത്തിൽ കുറവു വരികയും ചെയ്തതോടെയാണ് ബിപിഎൽ വിഭാഗങ്ങളെ (ഇപ്പോഴത്തെ മുൻഗണനാ വിഭാഗങ്ങളെ) ഒഴിവാക്കിയത്.
ഇതോടൊപ്പം എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻകടകൾ വഴി നൽകി വന്നിരുന്ന സ്പെഷൽ പഞ്ചസാരയും സാന്പത്തിക സ്ഥിതിയുടെ പേരിൽ സംസ്ഥാന സർക്കാർ നേരത്തെ വേണ്ടെന്നു വച്ചിരുന്നു.
പണം തടസമായി, പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ള എഎവൈ വിഭാഗങ്ങളുടെ സൗജന്യ ഓണക്കിറ്റ് വെട്ടി
11:56 PM Sep 10, 2019 | Deepika.com