കൊച്ചി: നാളെ കഴിഞ്ഞാൽ പിന്നെ ഓണവും വിഷുവുമൊക്കെ എന്റെയും കൂടി ആകും; അല്ലേ സിസ്റ്ററേ? വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തലേന്നു ലിസി ആശുപത്രിയിലെ ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം കോ -ഓർഡിനേറ്റർ സിസ്റ്റർ അൽഫോൻസയോട് ഇതു ചോദിച്ചത് അഷ്റഫായിരുന്നു. പിറ്റേന്നു ഹൈന്ദവ സഹോദരിയായ ഷിജിതയുടെ വൃക്കകളിലൊന്ന് അഷ്റഫിൽ പ്രവർത്തിച്ചു. അഷ്റഫിന്റെ ഭാര്യ സലീനയുടെ വൃക്ക ഷിജിതയുടെ ഭർത്താവ് റബീഷിനും പുതുജീവനായി.
മലപ്പുറം കുറ്റിപ്പുറം പാഴൂർ ചഞ്ചത്ത് മുഹമ്മദ് അഷ്റഫ് ദീർഘകാലമായി വൃക്കരോഗിയായിരുന്നു. വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ഭാര്യ സലീന വൃക്ക നൽകാൻ തയാറായെങ്കിലും രക്തഗ്രൂപ്പിലെ വ്യത്യാസം തടസമായി. സമാനമായ സാഹചര്യമാണു വൃക്കരോഗിയായ തൃശൂർ ഒല്ലൂർ തൈക്കാട്ടുശേരിയിൽ റബീഷ് കുമാറിനും ഉണ്ടായിരുന്നത്. അഷ്റഫും റബീഷും വൃക്ക ലഭിക്കാനും ഇരുവരുടെയും ഭാര്യമാർ വൃക്ക നൽകാനും താത്പര്യമറിയിച്ചു കിഡ്നി ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റബീഷിനു ഫൗണ്ടേഷനിൽനിന്നു സലീനയുടെ ഫോണ് നന്പർ നൽകിയതു വഴിത്തിരിവായി. ഇരു ദന്പതികളും ചേർന്നു ലിസി ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ബാബു ഫ്രാൻസിസിനെ കണ്ടു. ക്രോസ്മാച്ചിംഗും അനുബന്ധ പരിശോധനകളും നടത്തി. ഷിജിതയുടെ വൃക്ക അഷ്റഫിനും സലീനയുടേതു റബീഷിനും ചേരുമെന്നു വ്യക്തമായതോടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള കമ്മിറ്റിയുടെ അനുവാദമായി. ലിസി ആശുപത്രിയിൽ രണ്ടു ദിവസങ്ങളിലായി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായി. സ്വർണപ്പണിക്കാരനാണു റബീഷ്. അഷ്റഫ് ഗൾഫിൽ അക്കൗണ്ടന്റായിരുന്നു. ഷിജിതയും സലീനയും വീട്ടമ്മമാർ. നാലു പേരുടെയും ആരോഗ്യസ്ഥിതി പൂർണ തൃപ്തികരമെന്നു ഡോ. ബാബു ഫ്രാൻസിസ് പറഞ്ഞു. ഇരു കുടുംബങ്ങൾക്കും ഇന്ന് ആഹ്ലാദ പൊന്നോണം.
അഷ്റഫിനും റബീഷിനുമൊപ്പം സമാനമായ സ്ഥിതിയിൽ വൃക്ക സ്വീകരിച്ച ബിന്ദുകുമാർ, ബെന്നി, ഇവർക്കു വൃക്കകൾ നൽകിയ പ്രീതമോൾ, കൊച്ചുറാണി എന്നിവരും ഇന്നലെ ലിസി ആശുപത്രിയിൽ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികളായി. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. അജോ മൂത്തേടൻ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. സമ്മാനങ്ങൾ കൈമാറിയും ഓണാശംസകൾ നേർന്നും ഓണസദ്യയിൽ പങ്കുചേർന്നും ഇവർ മാനവസ്നേഹത്തിന്റെ ആഘോഷപ്പകലൊരുക്കി.
സിജോ പൈനാടത്ത്
പുതുജീവിതത്തിൽ ബിന്ദുകുമാറും ബെന്നിയും
കൊച്ചി: രണ്ടു പേരുടെ മഹാദാനത്തിനുള്ള മനസ് വൃക്കരോഗികളായിരുന്ന ബെന്നി ജേക്കബിനും ബിന്ദുകുമാറിനും പുതുജീവനായി. തൃശൂർ ചേറൂർ ചാലാക്കൽ ബെന്നി ജേക്കബിനു വൃക്ക നൽകാൻ ബന്ധുവായ തൃശൂർ ചെന്പൂക്കാവ് ചാലാക്കൽ വീട്ടിൽ കൊച്ചുറാണി സന്നദ്ധയായെങ്കിലും ഇരുവരുടെയും രക്തഗ്രൂപ്പിലെ വ്യത്യാസം തടസമായിരുന്നു. കോട്ടയം അരീപ്പറന്പ് കിഴക്കേക്കരയിൽ ബിന്ദുകുമാറിനു ഭാര്യ പ്രീതമോൾ വൃക്കനൽകാൻ സന്നദ്ധയായിട്ടും സമാനമായ പ്രശ്നം തടസമായി.
നാലു പേരും ചേർന്നു ലിസി ആശുപത്രിയിലെ സീനിയർ കണ്സൾട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. ജോസ് പി. പോളിനെ കണ്ടു ക്രോസ്മാച്ചിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. കൊച്ചുറാണിയുടെ വൃക്ക ബിന്ദുകുമാറിനും പ്രീതമോളുടെ വൃക്ക ബെന്നിക്കും ചേരുമെന്നുറപ്പിച്ചു. ഇരുവരും അതിനു സന്നദ്ധരായി. നിയമപരമായ അനുമതികളും ലഭിച്ചു.
ഇതിനിടെ കൊച്ചുറാണിയുടെ കാൻസർ ബാധിതനായിരുന്ന ഭർത്താവ് മരിച്ചെങ്കിലും വൃക്കദാനത്തിനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങിയില്ല. ലിസിയിൽ വിജയകരമായി ശസ്ത്രക്രിയകൾ പൂർത്തിയായി. ലഫ്റ്റനന്റ് കേണൽ റാങ്കിൽ ആർമിയിൽ നിന്നു വിരമിച്ച നഴ്സാണു കൊച്ചുറാണി. അധ്യാപകനായ ബെന്നി ഇപ്പോൾ എസ്എസ്എ പ്രോഗ്രാം ഓഫീസറാണ്. ബിന്ദുകുമാർ ഗൾഫിൽ അക്കൗണ്ടന്റാണ്. പ്രീത വീട്ടമ്മ.
ഡോ. ദാമോദരൻ നന്പ്യാർ, ഡോ. വിജു ജോർജ്, ഡോ. തോമസ് പുതുക്കാടൻ, ഡോ. സനിൽകുമാർ, ഡോ. ബാബു ഫ്രാൻസിസ്, ഡോ. ജോസ് പി. പോൾ, ഡോ. രാജീവ്, ഡോ. പ്രേമ ആന്റണി എന്നിവർ ശസ്ത്രക്രിയകൾക്കും തുടർചികിത്സകൾക്കും നേതൃത്വം നൽകി.
മാനവികത മഹാദാനമായി; ഇവർക്കിന്ന് ആഹ്ലാദ പൊന്നോണം
11:34 PM Sep 10, 2019 | Deepika.com