തൊടുപുഴ: കൊട്ടക്കാന്പൂർ ഭൂമിയിടപാടിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളജനതയോടു മാപ്പു പറയണമെന്നും കേസ് സിബിഐയ്ക്കു വിടണമെന്നും പി.ടി. തോമസ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് ജോയ്സ് ജോർജിന് പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ്. മുഖ്യമന്ത്രിയുടെ ഈ മറുപടി കേസിന്റെ അന്വേഷണത്തെ ബാധിക്കുകയും പോലീസ് മുഖ്യമന്ത്രിയുടെ താത്പര്യത്തിനനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുമാണുണ്ടായതെന്നു പി.ടി. തോമസ് ആരോപിച്ചു.
തൊടുപുഴ കോടതിയിൽനിന്നു പോലും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറിമറിഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്ത് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നവരുണ്ട്. ഇവയെല്ലാം എപ്പോൾ റദ്ദാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.
ഇക്കാര്യത്തിൽ റവന്യു മന്ത്രി ശക്തമായ നടപടി സ്വീകരിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. ഈ പ്രദേശത്തുനിന്നും കോടിക്കണക്കിന് രൂപയുടെ തടി വെട്ടിക്കടത്തിയതു തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ ജോണ് നെടിയപാല, മനോജ് കോക്കാട്ട്, എൻ.ഐ. ബെന്നി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൊട്ടക്കാന്പൂർ ഭൂമിയിടപാട് : കേസ് സിബിഐയ്ക്കു വിടണമെന്ന് പി.ടി. തോമസ്
11:33 PM Sep 10, 2019 | Deepika.com