കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തൃശൂർ കൊടുങ്ങല്ലൂർ മടവന സ്വദേശി അബ്ദുൾ ഖാദർ റഹീമിനെയും ബത്തേരി സ്വദേശിനിയായ യുവതിയെയും ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
തീവ്രവാദം ബന്ധം സ്ഥാപിക്കാൻ കഴിയുംവിധം തെളിവുകളൊന്നും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്. യുവതിയെ ഉച്ചയോടെയും അബ്ദുൽ ഖാദർ റഹീമിനെ രാത്രിയോടെയുമാണു വിട്ടയച്ചത്. റഹീമിന്റെ പാസ്പോർട്ട് എൻഐഎ പിടിച്ചുവച്ചിരിക്കുകയാണ്.
ശനിയാഴ്ച കോടതി പരിസരത്തുനിന്ന് കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൾ ഖാദർ റഹീമിനെ ലോക്കൽ പോലീസ്, എൻഐഎ, തമിഴ്നാട് പോലീസ്, ക്യു ബ്രാഞ്ച് സംഘങ്ങൾ ചോദ്യംചെയ്തു. പ്രത്യേക സംഘങ്ങളായാണ് ചോദ്യം ചെയ്തത്.
യുവതിയെയും സമാന്തരമായി ചോദ്യംചെയ്തിരുന്നു. ഇരുവരിൽനിന്നും സംശയാസ്പദമായി ഒന്നും ലഭിക്കാത്തതിനെത്തുടർന്നാണ് 24 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും വിട്ടയച്ചത്. ഏതു സമയത്തും അന്വേഷണസംഘം വിളിച്ചാൽ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ലഷ്കർ ഇ തോയിബ ഭീകരരെ സഹായിച്ചു എന്നതായിരുന്നു ഇരുവർക്കുമെതിരേ ഉണ്ടായിരുന്ന ആരോപണം. ബഹ്റിനിൽനിന്ന് നാട്ടിലെത്തിയശേഷം മുൻകൂർ ജാമ്യത്തിനായി എറണാകുളം കോടതിയിലെത്തിയ റഹീമിനെ പോലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. റഹീമിനൊപ്പം ബഹ്റിനിൽനിന്നെത്തിയതായിരുന്നു യുവതി. ഇരുവരുടെയും യാത്രാരേഖകളും പണമിടപാടുകൾ ഉൾപ്പെടെയുള്ളവയും സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
തെളിവില്ല; റഹീമിനെയും യുവതിയെയും വിട്ടയച്ചു
01:19 AM Aug 26, 2019 | Deepika.com