തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ മുന്നണികളുടെ നേർക്കുനേർ പോരാട്ടത്തിനു പാലായിൽ അരങ്ങൊരുങ്ങുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രം.
ഈ മത്സരം ഇരുമുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം നേരിട്ട ഇടതുമുന്നണിക്ക് പാലായിൽ വിജയിച്ചേ മതിയാകൂ. കെ.എം. മാണി മാത്രം പ്രതിനിധീകരിച്ച ചരിത്രമുള്ള പാലായിൽ വിജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫിനു ചിന്തിക്കാൻ പോലുമാകില്ല. പാലായിൽ തെരഞ്ഞെടുപ്പു പോരിനു ചൂടേറാൻ ഇതു തന്നെ ധാരാളം.
മാണിയുടെ അഭാവത്തിലും മാണിയുടെ ഓർമകളുണർത്തിയായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പു നടക്കുക. പതിമൂന്നു തവണ കെ.എം. മാണിയെ തെരഞ്ഞെടുത്തയച്ച പാലായിൽ മാണിയെ മറന്നു കൊണ്ടൊരു തെരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണയും ഉണ്ടാകില്ലല്ലോ.
സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കേണ്ടത്. ഇത് ഒരുമിച്ചു നടക്കുമെന്നായിരുന്നു മുന്നണികൾ കരുതിയിരുന്നത്. പാലായിൽ മാത്രമായി സെപ്റ്റംബർ 23 നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്.
എൽഡിഎഫിൽ പാലാ സീറ്റ് എൻസിപിക്ക് അവകാശപ്പെട്ടതാണ്. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു കെ.എം. മാണിയോടു പരാജയപ്പെട്ട മാണി സി. കാപ്പനെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. അതിനു മാറ്റമുണ്ടാകാൻ സാധ്യതയില്ല. അങ്ങനെ വരുന്പോൾ അവർക്ക് തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മാത്രം മതിയാകും. സീറ്റ് എൻസിപിക്കു തന്നെയായിരിക്കുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞിട്ടുണ്ട്.
യുഡിഎഫിൽ പ്രതിസന്ധികൾ നിരവധിയാണ്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് ഭിന്നിച്ചുനിൽക്കുന്നു എന്നതാണ് ഏറ്റവും പ്രധാന തലവേദന. നിയമപരമായി പാർട്ടി ഒന്നാണെങ്കിലും പ്രയോഗത്തിൽ രണ്ടെന്ന പോലെയാണു പ്രവർത്തനങ്ങൾ. സ്ഥാനാർഥിയെ നിർണയിക്കുന്നതു മുതൽ ചിഹ്നം അനുവദിക്കുന്നതു വരെയുള്ള പ്രക്രിയകളിൽ ഇതു പ്രശ്നമാകാം. പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ ഒരു വിഭാഗം തെരഞ്ഞെടുത്തതു സംബന്ധിച്ച കേസിൽ കട്ടപ്പന കോടതി നാളെ വിധി പറഞ്ഞേക്കാം. യഥാർഥ പാർട്ടി ഏതെന്നതു സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലുള്ള തർക്കത്തിലും വൈകാതെ തീരുമാനമുണ്ടായേക്കാം. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിനമായ സെപ്റ്റംബർ നാലിനു മുന്‍പായി ഇക്കാര്യങ്ങളിൽ അവസാനതീർപ്പുണ്ടായില്ലെങ്കിൽ തർക്കം മുറുകാം.
ഇന്നു തിരുവനന്തപുരത്ത് യുഡിഎഫ് ഏകോപനസമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പാലാ തെരഞ്ഞെടുപ്പ് പ്രധാന വിഷയമായി ഇടംപിടിക്കും. കേരള കോണ്‍ഗ്രസിലെ തർക്കത്തിനു പരിഹാരമുണ്ടാക്കുക എന്നതായിരിക്കും യുഡിഎഫ് നേതൃത്വത്തിനു മുന്നിലെ ആദ്യവെല്ലുവിളി. അതു പരിഹരിച്ചു കഴിഞ്ഞാൽ കേരള കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പാക്കേണ്ടതും മുന്നണി നേതൃത്വത്തിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.
എൽഡിഎഫ് യോഗവും വൈകാതെ ചേർന്നേക്കും. എൻഡിഎയിൽ ബിജെപി തന്നെയാകും മത്സരിക്കുക. അവരെ സംബന്ധിച്ചിടത്തോളം പാലാ പ്രതീക്ഷയുള്ള മണ്ഡലമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരത്തോ വട്ടിയൂർക്കാവിലോ അവർക്കുള്ള പ്രതീക്ഷകൾ പാലായിലില്ല. എങ്കിലും കരുത്തു കൂടിയെന്നു തെളിയിക്കാൻ അവർ പരമാവധി ശ്രമം നടത്തും.
പാലാ ഉപതെരഞ്ഞെടുപ്പ് വരുംനാളുകളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള ചൂണ്ടുപലകയായി മാറും. പാലായിലെ തെരഞ്ഞെടുപ്പു ഫലം അടുത്ത നടക്കാനിരിക്കുന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങളെയും സ്വാധീനിക്കും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമേ അവശേഷിക്കുന്നുള്ളു. പിന്നെ ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അതിനാൽ തന്നെ ഇനി വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പും യുഡിഎഫിനും എൽഡിഎഫിനും അതീവനിർണായകമാണ്.
ഒറ്റ മണ്ഡലത്തിൽ മാത്രം തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ മുന്നണികളും നേതാക്കളും ഇവിടേക്കു കേന്ദ്രീകരിക്കും. സെപ്റ്റംബറിൽ കേരള രാഷ്ട്രീയം പാലായിലേക്കു ചുരുങ്ങും എന്നു പറയാം. ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ്, കോന്നി, ആലപ്പുഴ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ആലപ്പുഴ ഒഴികെ എല്ലാം യുഡിഎഫിന്റെ കൈവശമിരിക്കുന്ന സീറ്റുകളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം 33,472
കെ.എം. മാണിയുടെ മരണത്തിനു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലാ യുഡിഎഫിനു നൽകിയത് ചരിത്രവിജയമായിരുന്നു. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി തോമസ് ചാഴികാടനു പാലായിൽ ലഭിച്ചത് 33,472 വോട്ടിന്റെ ഭൂരിപക്ഷം.
മാണിക്കു പകരക്കാരനെ കണ്ടെത്താൻ വീണ്ടുമൊരു തെരഞ്ഞെടുപ്പു നടക്കുന്പോൾ പാലാ ഇതുപോലൊരു വികാരപ്രകടനം ആവർത്തിക്കുമോ എന്നാണു കണ്ടറിയേണ്ടത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 4,703 മാത്രമായിരുന്നു. എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത് ഈ കണക്കിലാണ്.
എൻഡിഎയ്ക്ക് 2016 ൽ 24,821 വോട്ടുകൾ ലഭിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 26,533 ആയി വർധിച്ചു. എന്നാൽ ഇവിടെ നിന്ന് വിജയത്തിലേക്കുള്ള അകലം വളരെയധികമാണെന്നത് അവരുടെ സാധ്യതകൾക്കു വിലങ്ങുതടിയായി നിൽക്കുന്നു.
സാബു ജോണ്‍
കേരള രാഷ്ട്രീയം ഇനി പാലായിലേക്ക്
01:19 AM Aug 26, 2019 | Deepika.com