തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എന്നാൽ, പ്രളയപുനരധിവാസ പ്രവർത്തനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ദീപികയോടു പറഞ്ഞു.
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര ധനസഹായ വിതരണത്തെയോ മരിച്ചവരുടെ ബന്ധുക്കൾക്കും വീടു നഷ്ടമായ കുടുംബങ്ങൾക്കുമുള്ള ധനസഹായ വിതരണതത്തെയോ പെരുമാറ്റച്ചട്ടം ബാധിക്കില്ല. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള സഹായ വിതരണം അടക്കമുള്ള പ്രവർത്തനത്തിനു പെരുമാറ്റച്ചട്ടം തടസമാകില്ല. എന്നാൽ, കോട്ടയം ജില്ലയ്ക്കായുള്ള മറ്റു പുതിയ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാരിനാകില്ല.
ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ജില്ലയിൽ സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട പരിപാടികൾക്കു ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് ഔദ്യോഗികമായി നേതൃത്വം വഹിക്കാം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കോട്ടയത്തെ പ്രചാരണവും നേതാക്കളുടെ പ്രസംഗം, പൊതു പരിപാടികൾ എന്നിവയുമെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണത്തിലായി.
എതിർസ്ഥാനാർഥികളേയും പാർട്ടിയേയും പരിധിവിട്ടു വിമർശിക്കുന്നതിനും നിയന്ത്രണമുണ്ട്.
ഉറപ്പില്ലാതെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കാൻ പാടില്ല. സർക്കാർ സംവിധാനങ്ങളൊന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. ജാതി-മത- വർഗീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രസ്താവനകളും ലഘുലേഖകളും പാടില്ല.
പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനായി പോലീസ് അനുമതി തേടണം. രാത്രി പത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. പണമോ പാരിതോഷികമോ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ പാടില്ല. മന്ത്രിമാരും മറ്റും ജില്ലയെ ബാധിക്കുന്ന പ്രഖ്യാപനങ്ങളോ ഗ്രാന്റുകളോ ഉറപ്പുകളോ നൽകാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
പെരുമാറ്റച്ചട്ടം കോട്ടയം ജില്ലയിൽ; പ്രളയപുനരധിവാസത്തെ ബാധിക്കില്ല
01:19 AM Aug 26, 2019 | Deepika.com