എടക്കര: പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിലിൽ ഇന്നലെയും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതോടെ തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് മൃതദേഹങ്ങളൊന്നും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വരുന്നത്.
മുൻപ് ഒരു ദിവസം മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നിരുന്നെങ്കിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ മേഖലയിൽ പലപ്പോഴായി മഴ കനത്തു പെയ്തതിനാൽ തെരച്ചിൽ മൂന്നരയോടെ അവസാനിപ്പിക്കേണ്ടിവന്നു. കുഴികളിൽ വെള്ളം നിറയുന്നതിനാൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചിലിന് പ്രയാസമുണ്ടാകുകയാണ്. അതേസമയം, തെരച്ചിൽ തുടരണമോ എന്നതു സംബന്ധിച്ചുള്ള യോഗം ഇന്നു രാവിലെ പത്തരയോടെ പോത്തുകൽ പഞ്ചായത്തോഫീസിൽ ചേരും. മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ്, കാണാതായവരുടെ ബന്ധുക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരെ യോഗത്തിൽ പങ്കെടുപ്പിക്കും.
തെരച്ചിൽ അവസാനിപ്പിക്കാൻ തത്വത്തിൽ അധികൃതർ തീരുമാനിച്ചിട്ടില്ല. തുടർച്ചയായി ഏതാനും ദിവസങ്ങൾ മൃതദേഹങ്ങൾ കിട്ടാതെ വന്ന സാഹചര്യത്തിൽ സമാന സ്വഭാവമുള്ള വയനാട് പുത്തുമലയിൽ ഇനി കൂടുതൽ തിരയേണ്ടെന്നു കാണാതായവരുടെ ബന്ധുക്കളിൽ ചിലർ അധികൃതരെ അറിയിച്ചിരുന്നു. വീടുകൾ നഷ്ടപ്പെട്ടവർക്കു സ്ഥലത്തിന്റെയും തിരിച്ചറിയൽ, ആധാർ, ലൈസൻസ് തുടങ്ങിയ രേഖകൾ എളുപ്പത്തിൽ ലഭിക്കാനുള്ള നടപടി സ്വീകരിക്കാനും പഞ്ചായത്ത് ബന്ധപ്പെട്ടവരോട് അഭ്യർഥിക്കും. മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് കൃഷിഭൂമി നഷ്ടപ്പെട്ടവർക്കു മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. ഭൂമി പോയവർക്കു വീടും സ്ഥലവും വേണം. ഇത്തരം കാര്യങ്ങളിൽ തീർപ്പുണ്ടാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും.
കവളപ്പാറ: തെരച്ചിൽ സംബന്ധിച്ച് ഇന്നു കൂടിയാലോചന
01:19 AM Aug 26, 2019 | Deepika.com