നെടുമ്പാശേരി: പ്രവാസി മലയാളികൾക്കു കനത്ത ഇരുട്ടടി നൽകി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്നു ഗൾഫ് സെക്ടറിലേക്കുള്ള വിമാനനിരക്കിൽ വൻ വർധന. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു വിദ്യാലയങ്ങളിലെ അവധിക്കാലം കണക്കിലെടുത്തു നാട്ടിലെത്തിയ പ്രവാസികളാണ് ഇതോടെ ദുരിതത്തിലായത്. അടുത്ത മാസം ആദ്യത്തോടെ അവധി അവസാനിക്കുന്നതിനാൽ മടങ്ങിപ്പോകാൻ തയാറെടുക്കുന്നതിനിടയിലാണ് വിമാനക്കമ്പനികളുടെ ഇരുട്ടടി.
മുൻപും പലതവണ ഇത്തരത്തിൽ വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വിമാനക്കമ്പനികളുടെ ‘കൊള്ള’ അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ മാർഗനിർദേശം നല്കാമെന്നു കേന്ദ്രസർക്കാർ ഉറപ്പും നല്കിയിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപുണ്ടായിരുന്ന നിരക്കിനെ അപേക്ഷിച്ച് ടിക്കറ്റുനിരക്ക് ഇരട്ടിയിലധികം കൂട്ടി.
ഓണമാഘോഷിക്കാൻ മലയാളികൾ കൂട്ടത്തോടെ നാട്ടിലെത്തുന്നതു കണക്കിലെടുത്തു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വൻ വർധനയ്ക്കു സാധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം മുതൽ യുഎഇ, ദോഹ, കുവൈറ്റ്, ബഹറിൻ, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കു കണ്ണൂർ, കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോൾ വൻതോതിൽ വർധിപ്പിച്ചിരിക്കുന്നത്.
യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ടാം വാരം മുതൽ വർധിപ്പിച്ച 21,000 മുതൽ 26,000 രൂപ വരെയുള്ള ശരാശരി ടിക്കറ്റ് നിരക്ക് സെപ്റ്റംബർ രണ്ടാം വാരം മുതൽ 34,250 രൂപയായാണ് വീണ്ടും കൂട്ടിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ഷാർജ, ദുബായ് റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ, എമിറേറ്റ്സ്, അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് എന്നീ വിമാനക്കമ്പനികൾ ഈ കാലയളവിൽ പല ദിവസങ്ങളിലും 35,000 രൂപയ്ക്കു മുകളിലാണു യാത്രാനിരക്ക് ഈടാക്കുന്നത്. ഇതിനിടെ, ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയവയും ഇതേ നിരക്കിലാണ് വിമാനക്കൂലി ഈടാക്കുന്നത്. കണ്ണൂരിൽനിന്നു ദുബായിലേക്കു സർവീസ് നടത്തുന്ന ഏക വിമാനക്കമ്പനിയായ ഗോ എയർ അവസരം മുതലാക്കി 41,000 രൂപയാണ് സെപ്റ്റംബർ രണ്ടാം വാരത്തിലെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഗൾഫ് വിമാനനിരക്കിൽ വൻ വർധന
01:05 AM Aug 26, 2019 | Deepika.com