ആലപ്പുഴ : ഉപ്പിന്റെ അംശം കൂടുതലായി കാണുന്ന മണ്ണ് കാർഷിക വിളകൾക്കു ഭീഷണിയായിരിക്കേ, ഇത്തരം മണ്ണിനു യോജിച്ചതും കൂടുതൽ വിളവ് തരുന്നതുമായ കാറ്റാടിയുടെ മൂന്നു ക്ലോണുകൾ വികസിപ്പിച്ചെടുത്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ കോയന്പത്തൂരിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനിറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കണ്ണൻ വാരിയരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.
തീരത്തു കാറ്റാടി നിരകളായി നടുന്നതു കാറ്റിനെ പ്രതിരോധിക്കാനും കടൽ ക്ഷോഭത്തിൽനിന്നു രക്ഷ നേടാനും സഹായിക്കും. ഗാലറി നിർമാണത്തിനും വാഴ അടക്കമുള്ള കാർഷിക വിളകൾക്കു താങ്ങായും വിറകിനും കാർഷിക വനവത്കരണത്തിനും പൾപ്പിന്റെ ആവശ്യത്തിനുമാണു കാറ്റാടി സാധാരണ ഉപയോഗിക്കുന്നത്. കാറ്റാടിത്തോട്ടം വെട്ടിയതിനു ശേഷം അവിടെ നടത്തുന്ന കൃഷിക്കു വർധിത വിളവും ലഭിക്കുമെന്നു ഡോ. കണ്ണൻ വാരിയർ പറയുന്നു. കാറ്റാടി നടുന്നതു മൂലം മണ്ണിലെ നൈട്രജന്റെ അളവ് വർധിക്കുമെന്നതിനാലാണിത്.
മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഇതുവഴി വർധിക്കും. തമിഴ്നാട്ടിൽ കാറ്റാടി ഒരു കാർഷിക വിളയായിതന്നെ ആണ് കണക്കാക്കുന്നതും. 30 മാസംകൊണ്ടാണ് ഇവിടെ ഇതിന്റെ വിളവെടുപ്പ് നടത്തുന്നതും. സുനാമിക്കു ശേഷം ഇന്ത്യയിലെ പലഭാഗത്തും തീരദേശ വന വത്കരണത്തിന് കാറ്റാടി കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നു. കാറ്റടിയുടെ ജന്മദേശം ഓസ്ട്രേലിയ ആണെങ്കിലും ഏറ്റവും കൂടുതൽ കാറ്റാടി തോട്ടങ്ങൾ ഉള്ളത് ഇന്ത്യയിലാണ്. ഏകദേശം എട്ടു ലക്ഷം ഹെക്ടറിൽ കാറ്റാടി മരങ്ങൾ ഇവിടെയുണ്ട്.
ഇന്ത്യയിൽ ഏകദേശം 6.73ദശലക്ഷം ഹെക്ടർ ഭൂമിയാണ് ഉപ്പിന്റെ അമിതമായ അളവ് കാരണം വേണ്ടത്ര വിളവ് ലഭിക്കാത്തതോ കാർഷിക യോഗ്യമോ അല്ലാത്തത്. കേരളത്തിൽ ഏകദേശം 20,000 ഹെക്ടർ ഭൂമി ഇത്തരത്തിൽ ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ തീരത്തും ഉൾപ്രദേശത്തുമാണ് ലവണാംശം കൂടുതലുള്ള മണ്ണുള്ളത്. ഉപ്പിന്റെ അംശത്തെ പ്രതിരോധിക്കാൻ കാറ്റാടിക്കാകും.
സാധാരണ നടീൽ വസ്തുക്കൾകൊണ്ടു കാറ്റാടി കൃഷി നടത്തുന്പോൾ ഏകദേശം 100 ടണ്‍ തടിയാണ് ഒരു ഹെക്ടറിൽനിന്നു ലഭിക്കുക. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ക്ലോണുകൾ ഉപയോഗിച്ചാൽ അത് 140 മുതൽ 150 ടണ്‍ വരെ ഉയരുമെന്ന് ഇന്ത്യയിലെ അഞ്ചു പേപ്പർ മില്ലുകളുമായി സഹകരിച്ചു നടത്തിയ ഗവേഷണം തെളിയിക്കുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ക്ലോണുകളെ ഉരുത്തിരിയിക്കാനുള്ള ഗവേഷണം 1998 ലാണ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ കോമണ്‍വെൽത്ത് സയന്റിഫിക് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ ഗവേഷണത്തിൽ രാജ്യാന്തര പങ്കാളിയായിരുന്നു.19-ാം നൂറ്റാണ്ടിൽ കൽക്കരി ആവശ്യത്തിനായാണ് കൽക്കരി ഓസ്ട്രേലിയയിൽനിന്നു കൊണ്ടുവന്നത്.
നിലവിൽ കേരളം കൂടാതെ തമിഴ്നാട്, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആണ് കാറ്റാടി കൂടുതലായും ഉള്ളത്. കടലാക്രമണവും രൂക്ഷമായി വരുന്ന സാഹചര്യത്തിൽ കേരളത്തിലും കാറ്റാടി നടൽ എന്നതു കൂടുതലായി പരിഗണിക്കാം. വിള എന്ന രീതിയിൽ തന്നെ ഇതിനെ കാണാവുന്നതാണെന്നും ഡോ . കണ്ണൻ പറയുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഡോ. കണ്ണൻ വാരിയർ കാർഷിക സർവകലാശാല ഫോറെസ്റ്ററി കോളജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. ഇപ്പോൾ ഫോറസ്റ്റ് ജനറ്റിക്സിലാണ് ഡോക്ടറേറ്റ്.
വി.എസ്. ഉമേഷ്
കാറ്റാടികൾ കടൽക്ഷോഭത്തെ നേരിടും; മൂന്നു ക്ലോണുകൾ വികസിപ്പിച്ചു
01:05 AM Aug 26, 2019 | Deepika.com